350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ‘നിർത്തി’ എന്നു പറഞ്ഞ് മോദി വിളിച്ചു: അവകാശവാദം ആവർത്തിച്ച് ട്രംപ്

21/11/25

ന്യൂയോർക്ക് . ഓപ്പറേഷൻ സിന്ദറിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രപ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് - സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ അവകാശവാദം. ഇന്ത്യ-പാക്ക് സംഘർഷം ഒഴിവായത് തന്റെ ഇടപെടൽ മൂലമാണെന്ന് 60 ലേറെത്തവണ ട്രംപ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അതു നിഷേധിച്ചിട്ടുമുണ്ട്.

"തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്, എപ്പോഴും അങ്ങനെയായിരുന്നു. വർഷങ്ങളായി ഞാൻ അത് വളരെ നന്നായി ചെയ്യുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിച്ച് പരസ്‌പരം ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. അവരോടു ഞാൻ പറഞ്ഞത്, അവർക്ക് വേണമെങ്കിൽ യുദ്ധം ചെയ്യാം, പക്ഷേ 350% തീരുവ ചുമത്തും എന്നാണ്. അമേരിക്ക ഇനി അവരുമായി വ്യാപാരത്തിനില്ല എന്നും പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് ഇന്ത്യയും പാക്കിസ്ഥാനും പറഞ്ഞു. ഞാൻ അതു പിൻവലിക്കാം പക്ഷേ, നിങ്ങൾ പരസ്‌പരം ആണവായുധങ്ങൾ പ്രയോഗിക്കുന്നതും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നതും ആണവ മാലിന്യം ലൊസാഞ്ചലസിനു മുകളിലൂടെ ഒഴുകി നടക്കുന്നതും ഞാൻ അനുവദിക്കില്ല.

സംഘർഷം പരിഹരിക്കാൻ 350% തീരുവ ചുമത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്റിനോടും ഞാൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം നിർത്തുകയാണെങ്കിൽ നമ്മൾ അവരുമായി വ്യാപാര കരാർ ഉണ്ടാക്കുമെന്നും ബെസന്റ്റിനോടു പറഞ്ഞു. മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യില്ലായിരുന്നു. ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ തീരുവകൾ ഉപയോഗിച്ചു. എട്ടു യുദ്ധങ്ങളിൽ അഞ്ചെണ്ണം സാമ്പത്തിക കാരണങ്ങളാലും വ്യാപാരം, തീരുവകൾ എന്നിവ കാരണവുമാണു പരിഹരിക്കപ്പെട്ടത്" - ട്രംപ് പറഞ്ഞു.

ദശലക്ഷക്കണക്കിന് ജീവനുകളെ രക്ഷിച്ചതിനു പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫ് സൂസി വൈൽസിന്റെ സാന്നിധ്യത്തിൽ തന്നെ വിളിച്ചു നന്ദി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രധാനമന്ത്രി മോദി വിളിച്ച് 'ഞങ്ങൾ നിർത്തി' എന്ന് പറഞ്ഞു. എന്തു നിർത്തി? എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ യുദ്ധത്തിനു പോകുന്നില്ല എന്നു മോദി പറഞ്ഞു. മോദിയോടു നന്ദി പറഞ്ഞു. അവരുമായി കരാറുണ്ടാക്കാമെന്നും പറഞ്ഞു." - ട്രംപ് പറഞ്ഞു. മറ്റു പല യുദ്ധങ്ങളിലും താൻ ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചതായും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

സൗദി കിരീടാവകാശിയുമായി ഓവൽ ഓഫിസിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച‌യിലും, ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള യുദ്ധം താൻ തടഞ്ഞുവെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu