
വാഷിങ്ടൻ. 50 വർഷത്തിനു ശേഷം ആദ്യമായി മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ. 'ആർട്ടെമീസ് 2' ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. 10 ദിവസം നീളുന്ന ദൗത്യം 2026 ഫെബ്രുവരിയിലായിരിക്കുമെന്ന് നാസ അറിയിച്ചു. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല.
സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും പദ്ധതിയുടെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും നാസ ആക്ടിങ് ഡെപ്യൂട്ടി അസോ. അഡ്‌മിനിസ്ട്രേറ്റർ ലാകിഷ ഹോക്കിൻസ് പറഞ്ഞു. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്‌റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെ ചുറ്റിപ്പറന്നുകൊണ്ടുള്ള ദൗത്യമാണ് നടക്കുക. റോക്കറ്റിന്റെയും ബഹിരാകാശ വാഹനത്തിന്റെയും സംവിധാനങ്ങൾ പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ പഠിക്കും.
2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു. 2027ൽ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
















© Copyright 2025. All Rights Reserved