ഗ്ലോസ്റ്റെർഷെയറിലെ തിരക്കേറിയ റോഡിൽ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ചെറുവിമാനം അടിയന്തരമായി നിലത്തിറക്കി.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ചെൽട്ടൻഹാമിന് സമീപമുള്ള എ40 ഗോൾഡൻ വാലി ബൈപാസിൽ വിമാനം നിർബന്ധിതമായി ഇറക്കിയത്. എമർജൻസി സർവീസുകൾ സ്ഥലത്തെത്തിയിരുന്നു, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഗ്ലൗസെസ്റ്റർഷയർ കോൺസ്റ്റബുലറി അറിയിച്ചു.
സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. എ 417 നും എം 5 ജംക്ഷൻ 11 നും ഇടയിൽ രണ്ട് ദിശകളിലും എ 40 ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം റോഡ് വീണ്ടും തുറന്നതായി നാഷണൽ ഹൈവേസ് സൗത്ത് വെസ്റ്റ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം 6 മണിക്ക് മുമ്പ് ഒരു ലൈറ്റ് എയർക്രാഫ്റ്റ് A40 ഗോൾഡൻ വാലിയിൽ ഇറങ്ങിയതായി റിപ്പോർട്ട് ലഭിച്ചതായും അടിയന്തിര സേവനങ്ങൾ ഉടനടി സ്ഥലത്ത് എത്തിയതായും ഒരു പോലീസ് വക്താവ് പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും, മറ്റ് വാഹനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.
റോഡിന്റെ സെൻട്രൽ റിസർവേഷനിൽ ലാൻഡ് ചെയ്ത വിമാനം സ്പെഷ്യലിസ്റ്റ് എയർക്രാഫ്റ്റ് റിക്കവറി സർവീസ് വീണ്ടെടുക്കുന്നതിലേക്കായി സമീപത്തെ ലെ ബൈയിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വിമാനം സ്റ്റാവർട്ടണിലേക്ക് പറക്കുകയായിരുന്നുവെന്നും സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചതായും ഗ്ലൗസെസ്റ്റർഷയർ എയർപോർട്ട് ഡയറക്ടർ ജേസൺ ഐവി പറഞ്ഞു.
എഞ്ചിൻ തകരാറുണ്ടെന്ന് കണ്ടെത്തിയതിനാൽ പൈലറ്റിന് പൊതു പാതയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതായി മനസ്സിലാക്കാമെന്നും, എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണെന്നും കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അറിയിച്ചു.
© Copyright 2023. All Rights Reserved