ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേകളില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നതായി കണ്ടതോടെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ടോറി നേതാവ് രംഗത്തെത്തി. പ്രധാനമന്ത്രി പദത്തിലേറി പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍, ഋഷിയുടെ ജനപ്രീതി മൈനസ് 41 ലേക്ക് താഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഋഷിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്.
2022 ഒക്‌ടോബറില്‍ ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോള്‍, ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ ജനപ്രീതിയില്‍ അല്പം മുന്‍പിലായിരുന്നു ഋഷി. അന്ന് മൈനസ് 19 പോയിന്റായിരുന്നു ഋഷിക്ക് ലഭിച്ചത്.
എന്നിരുന്നാലും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മൊത്തം ഉള്ളതിലും ജനപ്രീതി ഋഷി സുനകിന് ഉണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. മൈനസ് 48 പോയിന്റാണ് പാര്‍ട്ടിയുടെ ജനപ്രീതി.
ഇതിനാൽ പാര്‍ട്ടി ഇപ്പോള്‍ ഋഷിയെ ബലിയാടാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നത് പോലുള്ള പ്രസ്താവനകളാണ് പല നേതാക്കളും നടത്തുന്നത്. ബോറിസ് ജോണ്‍സണ്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ കുറവാണ് ഇപ്പോള്‍ ഋഷിക്കുള്ളതെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നു.
© Copyright 2023. All Rights Reserved