നിരോധിക്കപ്പെട്ട കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 250ഓളം ആരാധനാലയങ്ങൾക്ക് സർക്കാർ നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം കോളാമ്പി സ്പീക്കറുകൾ നീക്കം ചെയ്യണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു. ഇതനുസരിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്. നിരോധിത കോളാമ്പ് സ്പീക്കറുകൾ നിരവധി ആരാധനാലയങ്ങൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചിരുന്നു. ആരാധനാലയങ്ങളുടെ പട്ടിക സഹിതമായിരുന്നു പരാതി. മെയ് മാസത്തിൽ ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയെല്ലാം പട്ടികയിലുണ്ട്.
ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി 2018ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കോളാമ്പ് സ്പീക്കറുകൾ നിരോധിച്ചിരുന്നു. മുതുകുളം സ്വദേശി എ.വി. മോഹനൻപിള്ള സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. 2020ൽ ഹൈക്കോടതി കോളാമ്പി മൈക്കുകളുടെ ഉപയോഗം കേരളത്തിലെമ്പാടും നിരോധിച്ചതോടെ ഒട്ടുമിക്ക ആരാധനാലയങ്ങളുടെ അവയുടെ ഉപയോഗം അവസാനിപ്പിച്ചിരുന്നു. എങ്കിലും ചില ആരാധനാലയങ്ങൾ ഇവയുടെ ഉപയോഗം ഇപ്പോഴും തുടരുന്നുണ്ട്. നിലവിൽ ബോക്സ് ടൈപ്പ് സ്പീക്കറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവയിലും ശബ്ദം 55 ഡിബിക്ക് മുകളിലാകാൻ പാടില്ലെന്നുണ്ട്. അങ്ങനെ വന്നാൽ പോലീസിന് നടപടിയെടുക്കാം. മുൻകാലങ്ങളിൽ വിവാഹപ്പന്തലുകളിലും പൊതു പരിപാടികളിലും അനൗൺസ്മെന്റിനുമെല്ലാം കോളാമ്പി സ്പീക്കറുകളാണ് വെച്ചിരുന്നത്. ഇതുകൂടാതെ ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം സ്പീക്കറുകൾ സ്ഥിരം സാന്നിധ്യമായിരുന്നു. 2014ലാണ് ഈ വിഷയത്തിൽ ആദ്യമായി ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നത്.
© Copyright 2023. All Rights Reserved