ജനസംഖ്യ വർദ്ധനവിന്റെ അനന്തരഫലങ്ങളും, ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങളുമൊക്ക് പ്രചാരത്തിലിരിക്കുന്ന സമയത്താണ് തീർത്തും വ്യത്യസ്തമായി എക്കാലവും ചിന്തിച്ചിട്ടുള്ള ശതകോടീശ്വരൻ എലൻ മസ്‌ക് ഇതിന് വിരുദ്ധമായ ഒരു അഭിപ്രായവുമായി എത്തുന്നത്.
-------------------aud-------------------------------
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുത്തനെ കുറയുന്ന ജനസംഖ്യയാണെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിക്കുന്നു. 2018 നും 2100 നും ഇടയിൽ ലോക ജനസംഖ്യയിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റത്തിനെ സൂചിപ്പിക്കുന്ന ഒരു ഗ്രാഫിന്റെ സഹായത്തോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയിലും ചൈനയിലും കൂടി ഇക്കാലയളവിൽ 773 മില്യൺ ആളുകളുടെ കുറവുണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.
ഈ രണ്ട് രാജ്യങ്ങൾക്ക് പുറമെ, അമേരിക്ക, നൈജീരിയ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ കാര്യവും ഇതിൽ പ്രവചിക്കുന്നുണ്ട്. ജനസംഖ്യ കുറയുന്നതാണ് മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന കുറിപ്പോടെയാണ് ഈ ഗ്രാഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കൽ പോസ്റ്റ് ചെയ്തതിൽ തൃപ്തി വരാതെ, 'യെസ്' എന്ന് മാത്രം കുറിച്ചുകൊണ്ട്, 12 മക്കളുടെ പിതാവായ മസ്‌ക് ഇത് ഒരിക്കൽ കൂടി റീപോസ്റ്റും ചെയ്തിട്ടുണ്ട്. ഭാവിയിൽ ജനസംഖ്യ ക്രമാതീതമായി താഴുന്നതിലേക്ക് ഒരുങ്ങുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണെങ്കിലും, എത്രകാലം ഈ പ്രവണത തുടരും, ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക എന്നതിലൊക്കെയാണ് വിദഗ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത്.
കുറയുന്ന പ്രത്യുദ്പാന നിരക്ക്, കുടിയേറ്റം, വൃദ്ധരുടെ എണ്ണം വർദ്ധിക്കുന്നത് എന്നതൊക്കെ ജനസംഖ്യ കുറയുന്നതിന് ഇടയാക്കുന്ന കാരണങ്ങളാണ്. സ്ഥിരതയുള്ള ജനസംഖ്യ നിരക്ക് പരിപാലിക്കുവാൻ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ വേണമെന്നതാണ് കണക്ക്. എന്നാൽ, മിക്ക രാജ്യങ്ങളിലും ഈ നിരക്ക് വേണ്ടതിനേക്കാൾ എറെ കുറവാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിലും വെയ്ൽസിലും 2023 ൽ ഒരു സ്ത്രീക്ക് 1.44 കുട്ടികൾ എന്നതാണ് കണക്ക്. 1963 ന് ശേഷം ലോകത്തിലെ പ്രത്യുദ്പാദന നിരക്ക് പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
© Copyright 2024. All Rights Reserved