രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ നവീകരിക്കുന്നതിനായി ലോക്സഭയിൽ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിച്ചു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശകളെ തുടർന്നാണ് നീക്കം. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ലുകളുടെ പുതിയ രൂപരേഖ തയ്യാറാക്കും.
ഭാരതീയ ന്യായ സംഹിത ബിൽ, 2023, ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവയാണ് പിൻവലിച്ചത്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങൾക്ക് പകരമായി ഓഗസ്റ്റ് 11 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരം അവതരിപ്പിച്ച മൂന്ന് ബില്ലുകളാണ് പിൻവലിച്ചിരിക്കുന്നത്.
മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകൾ അവതരിപ്പിച്ചത്. 'ഈ ബില്ലുകളുടെ ശ്രദ്ധ ശിക്ഷയല്ല, നീതി ലഭ്യമാക്കാനാണ്', ബിൽ അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു.
'നിലവിലുള്ള നിയമങ്ങളുടെ ശ്രദ്ധ ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു, പ്രധാനമായും ശിക്ഷിക്കുക എന്നതായിരുന്നു ബില്ലുകളിലെ ആശയം, നീതി നൽകാനല്ല. അവ മാറ്റിസ്ഥാപിക്കുന്നതിലൂടെ, മൂന്ന് പുതിയ നിയമങ്ങൾ ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാകും,' അമിത് ഷാ വ്യക്തമാക്കി
© Copyright 2023. All Rights Reserved