ലേബർ പാർട്ടിയുടെ ആദ്യ ബജറ്റ് തന്നെ ബിസിനസ് സമൂഹത്തിന്റെ ആത്മവിശ്വാസം ചോർത്തിക്കളഞ്ഞതായി സൂചന. ഇത് ബ്രിട്ടനെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാവുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, വ്യാപാര - വ്യവസായ രംഗത്തുള്ളവരുടെ ശുഭാപ്തി വിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് കൺസൾട്ടൻസി സ്ഥാപനമായ ബി ഡി ഒ യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
-------------------aud--------------------------------
അതിലും ഭയാനകമായ കാര്യം, ഈ വർഷം മൂന്നാം പാദം ജി ഡി പി വളർച്ച കഷ്ടിച്ച് പോസിറ്റീവ് ഭാഗത്തെത്തിയെങ്കിലും (0.1 ശതമാനം) സെപ്റ്റംബറിൽ അത് വീണ്ടും 0.1 ശതമാനം താഴോട്ട് പോയി എന്നതാണ്. ഇത് പ്രാഥമിക വിവരം അനുസരിച്ചുള്ള കണക്കാണ്. കൂടുതൽ വിശദമായ പഠനത്തിൽ ഇതിൽ മാറ്റം വന്നേക്കാം. എന്നാലും, ഇത് നൽകുന്നത് അത്ര ശുഭകരമായ ഒരു സൂചനയല്ല എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒക്ടോബറിൽ, റേച്ചൽ റീവ്‌സ്, നാഷണൽ ഇൻഷുറൻസിൽ തൊഴിലുടമകളുടെ വിഹിതം വർദ്ധിപ്പിച്ചതും, പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതൽ മിനിമം വേതനം വർദ്ധിപ്പിച്ചതും ബിസിനസ് രംഗത്തിന് മറ്റൊരു തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഈ നീക്കം, നിരവധി പേരുടെ തൊഴിൽ നഷ്ടത്തിനും അതുപോലെ നിരവധി ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ അടച്ചു പൂട്ടലിലേക്കും നയിക്കുമെന്നും വിദഗ്ധർ പറയുന്നു. ബജറ്റിന് ശേഷം, ശുഭാപ്തി വിശ്വാസ സൂചിക താഴ്ന്ന് 93.49 ൽ എത്തിയതായി നവംബറിൽ ബി ഡി ഒ റിപ്പോർട്ട് ചെയ്തിരുന്നു. പണപ്പെരുപ്പവും, ലിസ് ട്രസിന്റെ വിനാശകരമായ ബജറ്റിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയും നടമാടിയ 2023 ജനുവരിക്ക് ശേഷം ഇത് ഇത്രയും താഴുന്നത് ഇതാദ്യമായാണ്. ബജറ്റിന്റെ അനന്തരഫലങ്ങളുടെ പ്രതിഫലനമാണ് ശുഭാപ്തി വിശ്വാസ സൂചികയിൽ വന്നിരിക്കുന്ന ഇടിവ് എന്നും ബി ഡി ഒ പറയുന്നു. ചില്ലറ വിൽപന മേഖലയെയും സേവന മേഖലയെയും ആണ് ഇത് ഏറെയും ബാധിച്ചിരിക്കുന്നത്. ഈ മേഖലകളിൽ നിന്നും കടുത്ത വിമർശനമാണ് പ്രധാനമന്ത്രിക്കും മന്ത്രി സഭയ്ക്കും എതിരെ ഉയരുന്നത്. എം ആൻഡ് എസ്, സെയിൻസ്ബറി, ആമസോൺ യു കെ, നെക്സ്റ്റ് തുടങ്ങിയ വൻബകിട ചില്ലറ വിൽപന കമ്പനികളുടെ മേധാവികളെല്ലാം തന്നെ, സർക്കാരിന്റെ ഈ നടപടി വിലക്കയറ്റത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാപാര- വ്യവസായ മേഖലയിൽ നിന്നും പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോൾ, ലേബർ പാർട്ടിക്ക് വോട്ട് ചെയ്ത സാധാരണക്കാരും ഇപ്പോൾ പശ്ചാത്തപിക്കുകയാണ്. ഏറ്റവും പുതിയ അഭിപ്രായ സർവ്വേയിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്തവർ പറഞ്ഞത് മാർഗരറ്റ് താച്ചറേക്കാൾ മോശം പ്രധാനമന്ത്രിയാണ് സ്റ്റാർമർ എന്നാണ്.
© Copyright 2024. All Rights Reserved