ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായി നിർത്തലാക്കാൻ വാഗ്ദാനം ചെയ്ത് ടോറികൾ. 425,000 പൗണ്ട് വരെ മൂല്യമുള്ള വീടുകൾക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനമന്ത്രി റിഷിസുനാക് പ്രഖ്യാപിക്കുന്നത്.
-------------------aud--------------------------------
ഓരോ വർഷം 200,000 കുടുംബങ്ങൾക്ക് ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. ലിസ് ട്രസും, ക്വാസി ക്വാർട്ടെംഗും ചേർന്ന് അവതരിപ്പിച്ച താൽക്കാലിക പദ്ധതിയാണ് സ്ഥിരപ്പെടുത്തി നൽകാൻ സുനാക് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ഈ പദ്ധതി അവസാനിക്കാൻ ഇരിക്കുകയാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദുരന്തം സൃഷ്ടിച്ച മിനി ബജറ്റിലാണ് അന്നത്തെ പ്രധാനമന്ത്രിയും, ചാൻസലറും ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി 300,000 പൗണ്ടിൽ നിന്നും 425,000 പൗണ്ടിലേക്ക് ഉയർത്തിയത്. 2025 മാർച്ച് വരെയുള്ള താൽക്കാലിക നടപടിയായിരുന്നു ഇത്.
ഈ പദ്ധതി ദീർഘിപ്പിക്കുന്നതിന്റെ ചെലവ് എത്രയാകുമെന്ന കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഏകദേശം 1 ബില്ല്യൺ പൗണ്ടെങ്കിലും വേണ്ടിവരുമെന്നാണ് ട്രഷറിയുടെ കണക്കുകൂട്ടൽ. ബ്രിട്ടനിൽ ആദ്യമായി വീട് വാങ്ങുന്ന 94 ശതമാനം പേരും 425,000 പൗണ്ടിൽ താഴെയാണ് ഇതിനായി ചെലവാക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
യുവവോട്ടർമാർക്ക് പുതിയ വാഗ്ദാനം ഏറെ ആകർഷകമാകും. ഈയാഴ്ച തന്നെ പ്രകടനപത്രിക പുറത്തിറക്കാനാണ് ടോറികൾ ആലോചിക്കുന്നത്.
ഹൗസിംഗ് വിപണിയിൽ കാലെടുത്ത് കുത്താൻ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ വാഗ്ദാനവുമായി ലേബറും രംഗത്തുവന്നിരുന്നു. 'ഫ്രീഡം ടു ബൈ' സ്‌കീമെന്ന പേരിലാണ് ഹൗസിംഗ് മേഖലയിലേക്ക് യുവാക്കൾക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുന്നത്. നിലവിലെ മോർട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ജൂലൈ 4 തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥിരപ്പെടുത്തുമെന്നാണ് പാർട്ടി പ്രഖ്യാപിക്കുക.
വലിയ ഡെപ്പോസിറ്റുകൾ സ്വരൂപിക്കാൻ സാധിക്കാത്തവർക്ക് ഗവൺമെന്റ് ഗ്യാരണ്ടറായി നിൽക്കുന്നതാണ് മോർട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം. കൂടാതെ പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കുമെന്നും കീർ സ്റ്റാർമർ കൂട്ടിച്ചേർക്കും. ഹൗസിംഗ് ടാർജറ്റ് അവതരിപ്പിച്ച് അടുത്ത അഞ്ച് വർഷത്തിൽ 1.5 മില്ല്യൺ കൂടുതൽ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് സ്റ്റാർമർ ലക്ഷ്യമിടുന്നത്.
© Copyright 2023. All Rights Reserved