ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണൽ ഡിസീസ് ആയി അംഗീകരിക്കണമെന്ന ആവശ്യവുമായി നഴ്സുമാർ മുൻപോട്ടു പോവുകയാണ്. ഈ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന ആവശ്യവുമായി 2022 ജൂൺ മുതൽ തന്നെ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർ സി എൻ) പ്രചാരണം നടത്തി വരികയാണ്. ദീർഘകാല കോവിഡ് മൂലം രോഗങ്ങൾക്കും മരണത്തിനും വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം സർക്കാരിന്റെ ശാസ്ത്രീയ ഉപദേശക സമിതി റിപ്പോർട്ട് നൽകിയിരുന്നു.
ഹെൽത്ത് ആൻഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് 19 ന്റെ അഞ്ച് ലക്ഷണങ്ങൾ ഒക്യൂപേഷണൽ ഡിസീസ് ആയി പ്രഖ്യാപിക്കണമെന്നും സമിതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പൊൾ ആർ സി എനും ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനും (ബി എം എ) ഒരുമിച്ച് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തിൽ ഇതിനോടകം തന്നെ 50 ൽ ഏറെ രാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച, സുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിരവധി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡ് ബാധിച്ച ജോലിക്കാർക്കുള്ള സ്പെഷ്യൽ ലീവ് പ്രൊവിഷനുകൾ ഈ വർഷം ആദ്യത്തോടെ ബ്രിട്ടനിൽ നിർത്തലാക്കിയിരുന്നു.ഇപ്പോഴും നിരവധി ആരോഗ്യ പ്രവർത്തകർ വേണ്ടത്ര സുരക്ഷയില്ലാതെ കോവിഡ് ബാധിച്ചവരെ ചികിത്സിക്കാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ലോംഗ് കോവിഡ് മൂലം തങ്ങളുടെ ജീവിതം തന്നെ മാറിപോയതായി പല നഴ്സുമാരും പറയുന്നുണ്ടെന്ന് ആർ സി എൻ ചീഫ് നഴ്സ് പ്രൊഫസർ നിക്കോള റേഞ്ചർ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പുറമെ ശാരീരിക പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടതായി വരുന്നു-നിക്കോള റേഞ്ചർ പറഞ്ഞു.
© Copyright 2023. All Rights Reserved