ഒക്‌ടോബർ മുതൽ ഇറക്കുമതിയിൽ 4.5 ശതമാനം കുറവുണ്ടായിട്ടും, നവംബറിൽ റഷ്യ ഇന്ത്യയുടെ മുൻനിര എണ്ണ വിതരണക്കാരായി തുടരുന്നുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത 3.61 ബില്യൺ ഡോളറിന്റെ ക്രൂഡ് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 11.86 ബില്യൺ ഡോളറിന്റെ എണ്ണ ഇറക്കുമതിയുടെ 30% വരും. അതേസമയം സമീപകാലത്തെ റഷ്യയുടെ ഏറ്റവും കുറഞ്ഞ വിഹിതമാണ് ഇത്.ഉക്രെയ്ൻ പ്രതിസന്ധിക്ക് മുമ്പ്, റഷ്യൻ എണ്ണ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 2% മാത്രമായിരുന്നു. ആ സമയങ്ങളിൽ മുൻനിര വിതരണക്കാരൻ ഇറാഖും തൊട്ടുപിന്നിൽ സൗദി അറേബ്യയും യുഎഇയും ആയിരുന്നു. 2022 ഫെബ്രുവരിയിലെ സംഘർഷത്തിന് ശേഷം, ബാരലിന് 30 ഡോളറിലധികം കിഴിവ് നൽകിയതോടെ റഷ്യ ഇന്ത്യയുടെ ഏറ്റവും മികച്ച വിതരണക്കാരായി മാറി.. അടുത്ത കാലത്ത് റഷ്യൻ ബാരലിനുള്ള കിഴിവ് 5 ഡോളറിൽ താഴെയായിട്ടുണ്ട്. ഇതോടെയാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞത്. റഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ രണ്ടാമത്തെ വലിയ വിതരണക്കാരായ ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 48.91% വർധിച്ച് 2.84 ബില്യൺ ഡോളറിലെത്തി.ഊർജ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും വിതരണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിലവിലെ വേഗതയിൽ തുടരാനാണ് സാധ്യത. ഈ മാസമാദ്യം എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം ചെങ്കടൽ ഭീഷണികൾക്കിടയിലും റഷ്യൻ ക്രൂഡിന്റെ ഇന്ത്യയുടെ ആവശ്യം ശക്തമായി തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു.ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമായി യുഎസും ലാറ്റിൻ അമേരിക്കൻ വിതരണക്കാരും കേപ് ഓഫ് ഗുഡ് ഹോപ്പ് പോലെയുള്ള ഇതര ഷിപ്പിംഗ് റൂട്ടുകൾ ഉപയോഗിച്ചേക്കാം. 'ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ഇതുവരെ ബാധിച്ചിട്ടില്ല. കടലിലെ ചരക്ക് ഡാറ്റ അനുസരിച്ച്, ഡിസംബർ 27 വരെ, ഇന്ത്യൻ റിഫൈനറുകൾക്ക് റഷ്യൻ ക്രൂഡ് വിതരണം ചെയ്യുന്ന വ്യാപാരികൾക്ക് ചെങ്കടൽ റൂട്ട് തിരഞ്ഞെടുക്കപ്പെട്ട ഓപ്ഷനായി തുടരുന്നു. ഇപ്പോൾ തന്നെ കപ്പലുകളിലായി കുറഞ്ഞത് 43.7 മില്യൺ ബാരലുകൾ ഇന്ത്യയിലേക്കായിട്ടുണ്ട്," റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
© Copyright 2024. All Rights Reserved