ജജ്ജാർ ജില്ലയിൽ വെച്ചായിരുന്നു സംഭവം. ഹ്യുണ്ടായ് ഐ10 കാറിലെത്തിയ അക്രമികൾ റാത്തിയുടെ കാറിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ ബ്രഹ്‌മ ശക്തി സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ മനീഷ് ശർമ്മ പറഞ്ഞു.
വെടിവെപ്പിൽ പരിക്കേറ്റ റാത്തിയുടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ തോളിലും നെഞ്ചിലും തുടയിലും വെടിയേറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഐ എൻ എൽ ഡിയുടെ മീഡിയ സെൽ മേധാവി രാകേഷ് സിഹാഗ് ആണ് നഫേ സിംഗ് റാത്തിയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം നടന്ന ബഹദൂർഗഡിലെ മുൻ എം എൽ എയാണ് റാത്തി. അതേസമയം ആക്രമണത്തെ തുടർന്ന് പൊലീസ് ജാഗ്രതയിലാണ്. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന ടൌണിലെയും വിവിധ സ്ഥലങ്ങളിലേയും സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ വന്ന വഴിയും, രക്ഷപെടാനുള്ള വഴിയും കണ്ടെത്തുന്നതിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. ഈ കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കലാജാതിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഹരിയാന നിയമസഭയിൽ രണ്ടുതവണ നിയമസഭാംഗമായിരുന്നു നഫേ സിങ് റാത്തി. ഹരിയാന മുൻ ലെജിസ്ലേറ്റേഴ്‌സ് അസോസിയേഷൻറെ സംസ്ഥാന പ്രസിഡൻറ് കൂടിയായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന നഫേ സിങിൻറെ കൊലപാതകം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
© Copyright 2023. All Rights Reserved