വ്യോമ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ജിപിഎസ് സ്പൂഫിങ് ഇന്ത്യൻ വ്യോമപാതയിലും അനുഭവപ്പെടുന്നതായി കേന്ദ്ര സർക്കാർ. പാകിസ്ഥാനോട് ചേർന്ന പ്രദേശങ്ങളിലാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാന കമ്പനികളിൽ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഒന്നര വർഷത്തിനിടെ 465 തവണ, ജിപിഎസ് സിഗ്നലുകളെ കബളിപ്പിക്കാനുള്ള സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹുൽ ലോക്സഭയെ അറിയിച്ചു.
-------------------aud--------------------------------
വിമാനങ്ങൾ ദിശമനസിലാക്കി ശരിയായ പാതയിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന നാവിഗേഷൻ സംവിധാനങ്ങളെ വ്യാജ ഉപഗ്രഹ സിഗ്നലുകൾ ഉപയോഗിച്ച് കബളിപ്പിക്കുന്ന രീതിയാണ് സ്പൂഫിങ്. 2023 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ജമ്മു, അമൃത്സർ മേഖലകളിലും പരിസരങ്ങളിലുമാണ് ഇത്തരം സ്പൂഫിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാജ സിഗ്നലുകൾ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) റിസീവറുകളെ കബളിപ്പിച്ച് വിമാനങ്ങളുടെ ലൊക്കേഷൻ തെറ്റായി മനസിലാക്കുകയും വ്യോമപാത, സമയം എന്നിവ സംബന്ധിച്ച് കൃത്യമല്ലാത്ത വിവരങ്ങൾ നൽകി വഴിതെറ്റിക്കുകയും ചെയ്യും. സാധാരണയായി സംഘർഷ മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
© Copyright 2024. All Rights Reserved