ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിൻറെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആൻറ് മഹാരാഷ്ട്ര പൊലീസ് ആക്‌ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.
-------------------aud--------------------------------
അസഹനീയവും ശല്യവുമാകുന്നതുവരെ ഉച്ചഭാഷിണികളെ കുറിച്ച് പൊതുവെ ആളുകൾ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളിൽ പൊലീസ് നടപടിയെടുക്കണം. പരാതിക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ഉണ്ടാവാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നൽകി. ശബ്ദത്തിൻറെ തോത് പരിശോധിക്കാൻ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സർക്കാർ പൊലീസിനോട് നിർദ്ദേശിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നൽകിയിട്ടുള്ള അനുമതികൾ പിൻവലിക്കാമെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു.
കുർളയിലെ ചുനഭട്ടിയിലും നെഹ്‌റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ലൗഡ് സ്പീക്കറുകളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവയിൽ നിന്നുള്ള ശബ്ദം അസഹനീയമാണെന്നും ജാഗോ നെഹ്‌റു നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരു ഭാഗത്തെയും വാദങ്ങൾ കേട്ട ബെഞ്ച്, മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിൻറെ എല്ലാ ഭാഗങ്ങളിലും വിവിധ മത വിശ്വാസികളുണ്ടെന്നും വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിൻറെയും അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ച കോടതി, ശബ്ദമലിനീകരണം എവിടെയുണ്ടായാലും നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു.
© Copyright 2024. All Rights Reserved