തന്നോട് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാൻ രാജ്ഭവനി ലേക്ക് ക്ഷണിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ആരോടും മുൻവിധിയില്ല. പറയാനുള്ള കാര്യങ്ങൾ നേരിട്ടുപറയൂ. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങൾ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടി മെമ്പർമാരോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീർ എന്നു വിളിക്കുന്നത് നിർത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണിവ' -ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവർണർപദവിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ കരുതരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് പറഞ്ഞിരുന്നു. 'കേരളത്തിൽ ഭരണം നടത്തുന്നത് മന്ത്രിമാരല്ല പ്രൈവറ്റ് സെക്രട്ടറിമാരാണെന്നാണ് ഗവർണർ പറയുന്നത്. ഇതേവരെ കേന്ദ്രമന്ത്രിമാരോ കേന്ദ്രസർക്കാരോ ഇങ്ങനെയൊരുകാര്യം പറഞ്ഞിട്ടില്ല. അതിനർഹിക്കുന്നരീതിയിൽ മറുപടിപറയുന്നില്ല. പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരണം നടത്തുന്നതെന്നുപറയാൻ എന്തനുഭവമാണ് ഈ മനുഷ്യനുള്ളത്.
കേരളത്തിനെതിരായ ഒരു മനുഷ്യൻ കേരളത്തിൻ്റെ ഗവർണറായിരുന്നാൽ എങ്ങനെയിരിക്കും? അവസരവാദപരമായി ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേക്ക് ആർ.എസ്.എസിന് വേണ്ടപ്പെട്ടവരെ നിയമിക്കാനല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ, ചാൻസലർപദവി നൽകിയത്. ഈ സർവകലാശാലകൾ തയ്യാറാക്കിനൽകിയ അർഹരായവരുടെ പട്ടികയ്ക്കുപകരം പുതിയ പട്ടിക ഗവർണർ കൊണ്ടുവന്നത് ആരുടെ നിർദേശപ്രകാരമാണ്? കേന്ദ്രസർക്കാരിൻ്റെ അറിവും സമ്മതവും അംഗീകാരവും ഈ നീക്കത്തിനുപിന്നിലുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
© Copyright 2023. All Rights Reserved