ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ ഏതുവിധേനെയും തകർക്കുക എന്നതാണ് ഇസ്രായേലിൻറെ ലക്ഷ്യം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന കാബിനറ്റ് മീറ്റിംഗിലും മന്ത്രിമാർക്ക് ചോദിക്കാനുണ്ടായിരുന്നതും ഇതായിരുന്നു. എപ്പോഴാണ് ഹമാസിനെയും അതിൻറെ നേതാക്കളെയും ഇല്ലാതാക്കുക എന്നതായിരുന്നു ഐഡിഎഫ് മേധാവി ഹെർസി ഹലേവിയോട് മന്ത്രിമാർ ചോദിച്ചതെന്ന് പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
എപ്പോഴാണ് തങ്ങൾക്കൊരു വിജയം കാണാനാവുക എന്നതായിരുന്നു പല മന്ത്രിമാരും ചോദിച്ചത്. ബന്ദികളെ എത്രയും പെട്ടെന്ന് സ്വദേശത്ത് എത്തിക്കുക, ഹമാസ് കമാൻഡർമാരെ ഇല്ലാതാക്കുക എന്നതാണ് വിജയം എന്നതുകൊണ്ട് മന്ത്രിമാർ ഉദ്ദേശിച്ചത്. എന്നാൽ കമാൻഡർമാരെ വകവരുത്താൻ സമയമെടുക്കുമെന്നായിരുന്നു ഹലേവിയുടെ മറുപടി. ''ഒസാമ ബിൻലാദൻറെ തലയെടുക്കാൻ പത്തുവർഷം വേണ്ടിവന്നു. ഹമാസിൻറെ കാര്യത്തിലും കുറച്ചു സമയമെടുക്കും. നന്നായി ജോലി ചെയ്യുന്ന കഴിവുള്ളവർ നമുക്കുണ്ട്'' ഹലേവി കൂട്ടിച്ചേർത്തു. ഹമാസിനെ നശിപ്പിക്കാൻ പത്തു വർഷമെടുക്കമോ എന്ന് മന്ത്രി യാരിവ് ലെനിൻ ചോദിച്ചു. വിജയം കാണാൻ ആരുണ്ടാകുമെന്നായിരുന്നു ഗതാഗതമന്ത്രി മിറി റെഗെവിൻറെ സംശയം.
തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിൽ നിരവധി മന്ത്രിമാർ ഐഡിഎഫിനെയും യുദ്ധത്തിൻറെ ഗതിയെയും വിമർശിച്ചു. പ്രതിരോധ മന്ത്രി യോവ് ഗാലൻറെ മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ കുറ്റപ്പെടുത്തി. അതേസമയം തെക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 133 ആയി.
© Copyright 2023. All Rights Reserved