പി.ടി. ഉഷക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ. ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ നിയമനത്തിന് പി.ടി ഉഷ സമ്മർദം ചെലുത്തിയെന്നും സി.ഇ.ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണം.
ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുൻ തലവനായ രഘുറാമിനെയാണ് സി.ഇ.ഒയായി നിയമിച്ചത്. ഈ മാസം ആറാം തീയതിയാണ് രഘുറാമിനെ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ ആയി നിയമിച്ചത്. 15 എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളിൽ 12 പേരും രഘുറാമിനെ നിയമിക്കുന്നതിൽ എതിർപ്പ് അറിയിച്ചിരുന്നു.എന്നാൽ ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി പി.ടി ഉഷ തീരുമാനമെടുക്കുകയായിരുന്നെന്നും അംഗങ്ങൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ പി.ടി ഉഷക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് എതിർപ്പ് മറികടന്നാണ് സി.ഒ.എ നിയമിച്ചതെന്ന കാര്യം പുറത്ത് വന്നത്.
പ്രതിവർഷം മൂന്ന് കോടി രൂപയാണ് സി.ഇ.ഒക്ക് ശമ്പളമായി നൽകുന്നത്..ഇതും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചെന്നും കത്തിലുണ്ട്. നിലവിൽ ഇത് സംബന്ധിച്ച് ആരോപണങ്ങൾ മാത്രമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ കായികമന്ത്രാലയത്തിന് പരാതി നൽകിയേക്കും. എന്നാൽ ആരോപണങ്ങളെല്ലാം പി.ടി ഉഷ നിഷേധിച്ചിട്ടുണ്ട്. അംഗങ്ങളെല്ലാവരും യോജിച്ച തീരുമാനമെടുത്താണ് സി.ഇ.ഒയെ നിയമിച്ചതെന്നാണ് പി.ടി ഉഷ നൽകുന്ന വിശദീകരണം.
© Copyright 2023. All Rights Reserved