ഫ്രാൻസിന് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം അന്റോയിൻ ഗ്രിസ്മാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ് ഗ്രിസ്മാൻ.
-------------------aud--------------------------------fcf308
ഫ്രാൻസിനായി 137 മത്സരങ്ങൾ കളിച്ചു. 44 ഗോളുകളും നേടി. 10 വർഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 33കാരൻ വിരാമം കുറിച്ചത്. ക്ലബ് ഫുട്‌ബോളിൽ തുടരും.
നെതർലൻഡ്‌സിനെതിരെ 2014ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ പോരാട്ടത്തിലാണ് താരം ഫ്രാൻസിനായി അരങ്ങേറിയത്. പിന്നീട് ദിദിയർ ജെഷാംപ്‌സ് ഫ്രഞ്ച് പരിശീലകനായി എത്തിയതോടെ താരം ടീമിനെ അവിഭാജ്യ ഘടകമായി. ഗോളടിക്കാനും ഗോളിനു വഴിയൊരുക്കാനുമുള്ള താരത്തിന്റെ കഴിവിനെ ദെഷാംപ്‌സ് സമർഥമായി ഉപയോഗിച്ചു. 2018ൽ ഫ്രാൻസ് രണ്ടാം ലോകകപ്പ് സ്വന്തമാക്കിയപ്പോൾ അതിന്റെ അമരത്തെ നിർണാക സാന്നിധ്യം ഗ്രിസ്മാനായിരുന്നു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് ഗ്രിസ്മാൻ. ഹ്യുഗോ ലോറിസ്, ലിലിയൻ തുറാം എന്നിവരാണ് ഗ്രിസ്മാന് മുന്നിലുള്ള താരങ്ങൾ.
ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഗ്രിസ്മാൻ. ഒലിവർ ജിറൂദ്, തിയറി ഹെന്റി, കിലിയൻ എംബാപ്പെ എന്നിവരാണ് ഗ്രിസ്മാനു മുന്നിലുള്ള താരങ്ങൾ.
© Copyright 2024. All Rights Reserved