ഏതൊരു വ്യക്തിയും വീടു വാങ്ങുമ്പോൾ ആഗ്രഹിക്കുന്നത് തന്റെ പണത്തിന് പരമാവധി മൂല്യം ലഭിക്കണം എന്നു തന്നെയാണ്. എന്നാൽ, ഇക്കഴിഞ്ഞ വർഷം ബ്രിട്ടന്റെ പലയിടങ്ങളിലും വീടുകളുടെ വില ഇടിയുകയായിരുന്നു. അതേസമയം മറ്റു ചിലയിടങ്ങളിൽ വീടു വിലയിൽ കുതിച്ചുകയറ്റമുണ്ടായതായി ഹാലിഫാക്സിന്റെ ഹൗസ് പ്രൈസ് ഇൻഡക്സ് സൂചിപ്പിക്കുന്നു. പൊതുവെ നോക്കിയാൽ യു കെയിലെ നാല് അംഗരാജ്യങ്ങളിലും ഇക്കാര്യത്തിൽ കുതിച്ചു കയറ്റമാണ് ഉണ്ടായതെന്നാണ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
-------------------aud--------------------------------
നോർത്തേൺ അയർലൻഡിലാണ് വീടുകൾക്ക് ഏറ്റവുമധികം വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. 2023 അവസാനത്തോടെ ഒരു ശരാശരി വീടിന്റെ വില 1,92,153 പൗണ്ട് വരെ ഉയർന്നതായി കണക്കുകളിൽ പറയുന്നു. അതായത്, 2022 ഡിസംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 7,595 പൗണ്ടിന്റെ അല്ലെങ്കിൽ 4.1 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിലക്കയറ്റത്തിൽ രണ്ടാം സ്ഥാനം സ്‌കോട്ട്ലാൻഡിനാണ്.
ഇവിടെ ഇപ്പോൾ ഒരു ശരാശരി വീടിന്റെ വില 2, 05,170 പൗണ്ട് ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 5,277 പൗണ്ടിന്റെ അല്ലെങ്കിൽ 2.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, രാജ്യത്താകമാനം കാര്യങ്ങൾ ശുഭകരമാണെന്ന് കരുതരുത്. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലും വീടുകളുടെ വിലയിൽ ഇടിവാണ് ഉണ്ടായത് എന്നും ഹാലിഫാക്സ് സൂചിക കാണിക്കുന്നു.
തെക്ക് കിഴക്കൽ ഇംഗ്ലണ്ടിലെ ശരാശരി വീടു വില 17,755 പൗണ്ട് ഇടിഞ്ഞ് 3,76,804പൗണ്ട് ആയപ്പോൾ ലണ്ടനിലെ വീടുകളുടെ വിലയിൽ ഉണ്ടായത് ഏതാണ് 2.3 ശതമാനത്തിന്റെ ഇടിവാണ്. ഇവിടെ ഇപ്പോൾ ഒരു ശരാശരി വീടിന്റെ വില 5,28,789 പൗണ്ട് മാത്രമാണ്. അതേസമയം യോർക്കഷയറിൽ 0.1 ശതമാനത്തിന്റെയും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 0.3 ശതമാനത്തിന്റെയും വർദ്ധനവ് വീടുകളുടെ വിലയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങിയത് വീടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും അവർ പറയുന്നു.
© Copyright 2025. All Rights Reserved