ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ നേരൃമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കോതമംഗലം ടൗണിലാണ് മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധിക്കുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോർട്ടം എന്ന് ഇന്ദിരയുടെ കുടുംബം നിലപാട് എടുത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിനിടെ മൃതദേഹത്തെ പൊലീസ് അപമാനിച്ചതായി കോൺഗ്രസ് ആരോപിച്ചു. മാർച്ചിനിടെ മൃതദേഹം കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു. മുഹമ്മദ് ഷിയാസ് ഡിവൈഎസ്പിയെ പിടിച്ചുതള്ളി. മാർച്ചിനിടെ മൃതദേഹം കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മന്ത്രി സ്ഥലത്ത് എത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടർ നേരിട്ട് സ്ഥലത്തെത്തി ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടർ തയ്യാറായില്ല. കളക്ടറെ സർക്കാർ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവർത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പൊലീസുകാർ ഇവിടെ നിന്നും വലിച്ചുമാറ്റി. ഇതിനിടയിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.
© Copyright 2023. All Rights Reserved