കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്, ഉഷ്ണമെഖലാ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന മൂന്ന് രോഗങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനിലെത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സിക്ക, ചിക്കൻഗുനിയ, ഡെങ്കു എന്നിവ പരത്തുന്ന ഏഷ്യൻ ടൈഗർ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ 2040 കളിൽ ഇംഗ്ലണ്ടിൽ വ്യാപകമാകുമെന്നും മുന്നറിയിപ്പ്.
ഇവ പരത്തുന്ന വൈറസുകൾ, തലവേദന, പേശീ വേദന, തിണർപ്പുകൾ തുടങ്ങിയ നിസ്സാര രോഗങ്ങൾക്ക് കാരണമാകും.
എന്നിരുന്നാലും, ഗർഭസ്ഥ ശിശുക്കളിൽ അവ മരണകാരണമോ അതീവ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമോ ആയേക്കാം. മനുഷ്യ രക്തം കുടിച്ച് ജീവിക്കുന്ന ഈ കൊതുകുകൾ ഇതിനോടകം തന്നെ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവ ഉൾപ്പടെ പല യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായിട്ടുണ്ട്. ചെറു ചൂടുള്ള കാലാവസ്ഥ അവയ്ക്ക് മനുഷ്യർക്കൊപ്പമോ ചരക്കുകൾക്ക് ഒപ്പമോ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുന്നു.
ഈ കൊതുകുകൾ 2040 കളിൽ ഇംഗ്ലണ്ടിൽ പരക്കെ വ്യാപിക്കുമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. 2060 ആകുമ്പോഴേക്കും ലണ്ടനിൽ ഡെങ്കു വ്യാപകമാകും. വർഷങ്ങൾക്ക് മുൻപ് താൻ പഠിക്കുന്ന കാലത്ത് ഉഷ്ണമേഖലാ രോഗങ്ങൾ എന്ന് പ്രതിപാദിച്ചിരുന്ന രോഗങ്ങൾ ഇപ്പോൾ ദേശീയ ആഭ്യന്തര രോഗങ്ങൾ ആയി മാറിയിരിക്കുകയാണെന്ന് യു കെ എച്ച് എസ് എ ചീഫ് എക്സിക്യുട്ടീവ് പ്രൊഫസർ ഡെയിം ജെന്നി ഹാരീസ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഏജൻസി പറയുന്നത് ഈ മൂന്ന് വൈറസുകൾ ഇപ്പോൾ തന്നെ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപകമാണെന്നാണ്. അതേസമയം, കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഡെങ്കു, സിക്ക, ചിക്കൻഗുനിയ എന്നിവ അമേരിക്കയിലും വ്യാപകമാകുന്നുണ്ട്. അതുപോലെ ചില യൂറോപ്യൻ രാജ്യങ്ങളിലും ചെറുതായെങ്കിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ യു കെയിൽ കൊതുകുകളിൽ നിന്നും മനുഷ്യരിലേക്ക് രോഗകാരികൾ പകരുന്നില്ലെങ്കിലും, പ്രാദേശിക ജനുസുകളിൽ പെടാത്ത കൊതുകുകൾ വഴി പ്രാദേശിക തലത്തിൽ ഭാവിയിൽ രോഗവ്യാപനം നടന്നേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. ചരിത്രത്തിൽ ഉടനീളം സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗമാണ് ഡെങ്കു. 1635 - വെസ്റ്റ് ഇൻഡീസിലാണ് ആദ്യ കേസ് രേക്ഖപ്പെടുത്തുന്നത്. യൂറോപ്പിലെ ആദ്യ ഡെങ്കു കേസ് രേഖപ്പെടുത്തിയത് 2010-ൽ ആണ്.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്, പ്രാദേശികമായി ഡെങ്കു വ്യാപിച്ച 71 കേസുകൾ 2022-ൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. അതിൽ, 65 എണ്ണം ഫ്രാൻസിലും ആറെണ്ണം സ്പെയിനിലുമായിരുന്നു. തൊട്ടു മുൻപത്തെ ഒരു ദശകത്തിൽ രേഖപ്പെടുത്തിയ എണ്ണമാണ് ഈ ഒരു വർഷം രേഖപ്പെടുത്തിയത്. എല്ലാ കേസുകളും പരിശോധിക്കപ്പെടുന്നില്ല എന്നതിനാൽ, യഥാർത്ഥ കേസുകളുടെ എണ്ണം ഇതിലും വളരെയധികം വരും.
അടുത്തിടെയായി ആഗോള തലത്തിൽ തന്നെ കൊതുകുകൾ പരത്തുന്ന രോഗം വലിയ തോതിൽ തന്നെ വ്യാപിക്കുന്നുണ്ട്. പഠനങ്ങൾ തെളിയിക്കുന്നത് 18.5 ഡൈഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള അന്തരീക്ഷ താപനിലയിലാണ് ഇവ എളുപ്പം വ്യാപിക്കുന്നത് എന്നാണ്. അതുപോലെ വർഷം 6,000 മില്ലിമീറ്ററിനും 18,000 മില്ലി മീറ്ററിനും ഇടയിൽ മഴയുള്ള കാലാവസ്ഥയും ഇവയ്ക്ക് അനുകൂലമാണ്. ഇത് യു കെയുടെ അപകട സാധ്യത കുറച്ചിട്ടുണ്ട്. യു കെയിലെ ശരാശരി താപനില 9.4 ഡിഗ്രി സെൽഷ്യസ് ആണ് അതുപോലെ പ്രതിവർഷം ലഭിക്കുന്ന മഴ 800 മില്ലിമീറ്ററിനും 1,400 മില്ലിമീറ്ററിനും ഇടയിലുമാണെന്ന് യു കെ എച്ച് എസ് എ പറയുന്നു.
നിലവിൽ യു കെ യിൽ കണ്ടെത്തിയ കേസുകൾ എല്ലാം തന്നെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടതാണ്. ഡെങ്കു ബാധിച്ച ചില രോഗികൾ ലക്ഷണം പ്രദർശിപ്പിക്കുകയേയില്ല. മറ്റു ചിലരിൽ, അണുബാധയുള്ള കൊതുക് കടിച്ചതിനു ശേഷം നാല് മുതൽ പത്ത് ദിവസങ്ങൾക്കകമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പനി, കടുത്ത തലവേദന, കണ്ണൂകൾക്ക് വേദന പേശീ വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
© Copyright 2023. All Rights Reserved