ദുരന്തങ്ങളിൽ നടത്തിയ എയർലിഫ്റ്റിന്റെ കുടിശിക ഈടാക്കാൻ ആറുവർഷം ഒന്നും ചെയ്യാതെ മാന്ത്രികമായി ഒക്ടോബറിൽ കത്ത് അയച്ചതെന്തു കൊണ്ടാണെന്നു കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. 2016–2017ലെ എയർ ലിഫ്റ്റിന്റെ കുടിശികയ്ക്കായി ഒക്ടോബറിൽ കേന്ദ്രം റിമൈൻഡർ അയച്ചത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ജൂലൈയിലാണു വയനാട്ടിൽ ദുരന്തമുണ്ടായത്. ഒരാൾ ഒരാവശ്യം പറയുമ്പോൾ, ഇപ്പോൾതന്നെ കടത്തിലാണ് എന്നു പറയുന്ന മനഃശാസ്ത്രമാണതെന്നു കോടതി പറഞ്ഞു.
-------------------aud----------------------------
ദുരന്തങ്ങളിൽ നേരത്തേ വ്യോമസേന നടത്തിയ എയർലിഫ്റ്റുമായി ബന്ധപ്പെട്ട കുടിശിക അടയ്ക്കാൻ സാവകാശം അനുവദിക്കുന്ന കാര്യത്തിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. ജനുവരി 10ന് അറിയിക്കാനാണു ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. സംസ്ഥാന ദേശീയ ദുരന്ത പ്രതികരണ നിധിയിലെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുന്നതു പരിഗണിക്കുന്ന കാര്യത്തിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. 2016 മുതൽ എയർലിഫ്റ്റ് ഇനത്തിൽ കുടിശിക 132.61 കോടി രൂപയാണ്. 2021 മേയ് വരെയുള്ള കുടിശിക ഒഴിവാക്കിയാൽ 120 കോടി രൂപകൂടി ലഭ്യമാകുമെന്നും ഇതുവഴി 181 കോടിയോളം രൂപ ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും സർക്കാർ അറിയിച്ചു.
© Copyright 2024. All Rights Reserved