വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ കൃഷ്ണ- ഗോദാവരി തടത്തിൽ എണ്ണ പ്രകൃതിവാതക കോർപ്പറേഷൻ എണ്ണ ഉത്പാദനം തുടങ്ങി. ക്ലസ്റ്റർ 2 ബ്ലോക്കിലാണ് ഉത്പാദനം ആരംഭിച്ചതെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി . ഏറെ സങ്കീർണമാണ് ഇവിടത്തെ ഉത്പാദനപ്രക്രിയയെന്നാണു റിപ്പോർട്ട്. -------------------aud--------------------------------കൃഷ്ണ- ഗോദാവരി തടത്തിൽ ബംഗാൾ ഉൾക്കടലിലാണ് ആഴക്കടലിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്നത്. ദിവസം 45000 ബാരൽ ക്രൂഡ് ഓയിൽ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്നു കരുതുന്നു. പ്രതിദിനം ഒരു കോടി ഘനമീറ്റർ പ്രകൃതിവാതകവും ലഭ്യമാകും.2021 നവംബറിൽ ഇവിടെ ഉത്പാദനം തുടങ്ങാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, കൊവിഡിനെത്തുടർന്ന് ഇതു നീണ്ടുപോയി. മലേഷ്യൻ കമ്പനി ബുമി അർമാഡയുടെയും ഷപൂർജി പല്ലൻജി ഓയിൽ ആൻഡ് ഗ്യാസിൻറെയും സംയുക്ത ഉടമസ്ഥതയിലുള്ള അർമാഡ സ്റ്റെർലിങ്- 5 യാനം വാടകയ്ക്കെടുത്താണ് ഒഎൻജിസിയുടെ പ്രവർത്തനം.ഉത്പാദനം പൂർണതോതിലെത്തുമ്പോൾ ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നിലവിൽ രാജ്യത്തിന് ആവശ്യമുള്ള ആവശ്യമുള്ള ക്രൂഡ് ഓയിലിൻറെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് ഒരു പരിധി വരെ കുറയ്‌ക്കാനായേക്കും. 2028-2030 ഓടെ പെട്രോകെമിക്കൽ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചിലവാകുമെന്നാണ് ഒഎൻജിസി വ്യക്തമാക്കുന്നത്.കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ആന്ധ്രപ്രദേശ് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 3,200 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് ക്ലസ്റ്ററുകളായാണ് ഇവയെ തിരിച്ചിരിക്കുന്നത്. സങ്കീർണവും ദുഷ്‌കരവുമായ ആഴമേറിയ കൃഷ്ണ ഗോദാവരി തടത്തിൽ ആദ്യമായി എണ്ണ ഉൽപ്പാദനം ആരംഭിക്കുന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ ഊർജ യാത്രയിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു .
© Copyright 2023. All Rights Reserved