ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൻതോതിൽ പടക്കം പൊട്ടിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയർന്നു. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവയ്ക്കാതെയാണ് ആളുകൾ കഴിഞ്ഞ രാത്രി ആഘോഷങ്ങളിൽ ഏർപ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പുകമഞ്ഞ് നിറഞ്ഞു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി മിക്കയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 500ന് മുകളിലായി. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗർ - 959, കരോൾ ബാഗ് - 779 എന്നിങ്ങനെയാണ് സൂചിക. 200നു മുകളിലേക്ക് ഉയർന്നാൽ തന്നെ അപകടകരമാകുന്ന മലിനീകരണത്തോത് പല മടങ്ങാണ് തലസ്ഥാനത്ത് വർധിച്ചത്. രോഹിണി, ഐടിഒ, ഡൽഹി എയർപോർട്ട് എന്നിവിടങ്ങളിലും 500നു മുകളിലാണ് മലിനീകരണത്തോത് .. സെപ്റ്റംബറിൽ ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നത്
നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ
നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ജനങ്ങളുടെ
ആരോഗ്യമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു. ബേരിയം
അടങ്ങിയ പടക്കം ഡൽഹിയിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും
നിരോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം
ഡൽഹിയിലെ വിവിധയിടങ്ങളിൽ പടക്കം പൊട്ടിക്കാനായി ആളുകൾ
കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെ കോടതി ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ
തയാറാവുന്നില്ലെന്ന വിമർശനവുമായി നിരവധിപ്പേർ രംഗത്തുവന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണമാണ് ഇത്തവണത്തെ ദീപാവലിക്കു ശേഷമുള്ളതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എട്ടുവർഷത്തിനിടെ മികച്ച ഗുണനിലവാരം കാണിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇത്രയും മോശം അവസ്ഥയിലേക്ക് മാറിയതെന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വർഷമായി ലോകത്തിൽ ഏറ്റവും കൂടിയ വായുമലിനീകരണമുള്ള തലസ്ഥാന നഗരമെന്ന നാണക്കേട് ഡൽഹിയുടെ പേരിലാണ്.
© Copyright 2023. All Rights Reserved