കെ.പി.സി.സി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി. കെ. മുരളീധരൻ എം.പി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ് നിർദേശം.
ഇക്കഴിഞ്ഞ ഡിസംബർ 23ന് തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. ഈ വിഷയത്തിൽ ഡിസംബർ 28നാണ് കെ. മുരളീധരൻ എം.പി താനടക്കമുള്ള ജനപ്രതിനിധികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾ ചൂണ്ടികാണിച്ച് കത്തയച്ചത്.
സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയർ ഗ്യാസ് ഷെൽ എറിഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പരമ്പരകളാണ് അരങ്ങേറിയത്.
തിരുവനന്തപുരത്തെ ഡി.സി.സി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.ജി.പി ഓഫീസിന് മുന്നിൽ എത്തിയതിന് പിന്നാലെ നേതാക്കൾ സംസാരിക്കുന്നതിനിടെയാണ് പൊലീസ് നടപടിയുണ്ടായത്. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ തുടങ്ങിയ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കെ. സുധാകരൻ ഒന്നാം പ്രതിയും വി.ഡി. സതീശൻ രണ്ടാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു..
© Copyright 2023. All Rights Reserved