ഡബ്ലിനിലെ സ്റ്റീക്ക്ഹൗസിലെത്തി വെടിയുതിർത്ത അക്രമിയെ കുത്തിക്കൊന്നു. പ്രദേശവാസിയായ ട്രിസ്റ്റാൻ ഷെറിയാണ് അക്രമം നടത്താനെത്തി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്മസ് തലേന്നാണ് അയർലണ്ടിനെ ഞെട്ടിച്ച് രക്തച്ചൊരിച്ചിൽ അരങ്ങേറിയത്. ഒരാളുടെ ജീവൻ നഷ്ടപ്പെടാനും, മറ്റൊരാൾ ജീവൻ നിലനിർത്താനായി പോരാട്ടം നടത്തുകയും ചെയ്ത സംഭവത്തെ ജസ്റ്റിസ് മന്ത്രി ഹെലെൻ മക്എൻടി അപലപിച്ചു.
ക്രിസ്മസ് തലേന്ന് രാത്രി 8 മണിയോടെയാണ് വെസ്റ്റ് ഡബ്ലിൻ ബ്ലാൻചാർഡ്‌സ്ടൗണിലെ ബ്രൗൺസ് സ്റ്റീക്ക്ഹൗസിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. താൻ പല തവണ സന്ദർശിച്ചിട്ടുള്ള ഒരു റെസ്റ്റൊറന്റിൽ ഇത്തരമൊരു അക്രമം അരങ്ങേറിയത് ഞെട്ടിച്ചതായി താവോസേച്ച് ലിയോ വരദ്കർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഡബ്ലിൻ മേഖലയിൽ ഗാർഡാ ആംഡ് സപ്പോർട്ട് യൂണിറ്റ് ഉൾപ്പെടെ സായുധ പട്രോളിംഗ് വർദ്ധിപ്പിച്ചു. ഒരു ഗുണ്ടാ അക്രമത്തിലേക്ക് ഇത് നയിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ക്രിസ്മസ് ആഘോഷിക്കാൻ എത്തിയ കുടുംബങ്ങൾ നിറഞ്ഞ റെസ്‌റ്റൊറന്റിലേക്കാണ് അക്രമി ഇരച്ചെത്തിയത്. ഒരു പിതാവിനും, കുട്ടിക്കും നേരെ ഇയാൾ നിറയൊഴിച്ചെന്നാണ് വിവരം. ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചത് അക്രമി തന്നെയാണെന്നാണ് സൂചന. പ്രശസ്തമായ റെസ്റ്റൊറന്റിലെത്തി വെടിയുതിർത്തത് ഈ പിതാവിനെയും, മകനെയും ലക്ഷ്യമിട്ടാണെന്നാണ് ഗാർഡായ് കരുതുന്നത്.
അക്രമി ട്രിസ്റ്റാൻ ഷെറി ലക്ഷ്യം വെച്ച ഇരകളാണ് ഇയാളെ കീഴടക്കിയ ശേഷം കുത്തിക്കൊന്നതെന്നാണ് വിശ്വസിക്കുന്നത്. ഷെറിയും, പരുക്കേറ്റ വ്യക്തിയും മേഖലയിലെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരാണെന്ന് ഗാർഡായ് വ്യക്തമാക്കി.
© Copyright 2023. All Rights Reserved