ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരൻമാർ കാനഡയിൽ അറസ്റ്റിൽ. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായത് നിജ്ജറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണെന്നു കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
-------------------aud--------------------------------
കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്. കാനഡ- യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജർ. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജർ. കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു സെപ്റ്റംബർ 18നു കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.
© Copyright 2024. All Rights Reserved