ഇസ്രയേലിന്റെ നിയന്ത്രണത്തിലായ അൽ ഷിഫ ആശുപത്രിയിൽനിന്ന് 31 നവജാത ശിശുക്കളെ പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്നു രക്ഷപ്പെടുത്തി. അതിർത്തിയായ റഫായിലെത്തിച്ചശേഷം ഇവരെ ഈജിപ്തിലെ ആശുപത്രികളിലേക്കു മാറ്റും. യുദ്ധത്തിൽ പരുക്കേറ്റവരും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചു.
ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 12 പേരെയെങ്കിലും മോചിപ്പിക്കാനുള്ള നീക്കം ഊർജിതമായതായും സൂചനയുണ്ട്. താൽക്കാലിക യുദ്ധവിരാമത്തിനും കൂടുതൽ ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്ഥകളും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നു വൈറ്റ് ഹൗസ് ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ഫൈനർ അറിയിച്ചു. ചെറിയ തർക്കങ്ങൾ മാത്രമാണു ധാരണയ്ക്കു തടസ്സമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നു. ഏറ്റവും വലിയ അഭയാർഥി ക്യാംപായ ജബലിയയിലെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച 2 സ്കൂളുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 200 പേർക്കെങ്കിലും മരണമോ പരുക്കോ സംഭവിച്ചതായി ഹമാസ് ആരോപിച്ചു. സ്കൂൾ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ഭാഷയിൽ അപലപിച്ചു.
മധ്യ ഗാസയിലെ നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാംപുകളിൽ 2 മാധ്യമപ്രവർത്തകരടക്കം 31 പേർ കൊല്ലപ്പെട്ടു. തെക്കൻ മേഖലയിലെ ഖാൻ യൂനിസിൽ സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 കുഞ്ഞുങ്ങളടക്കം 12,300 പേരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അൽ ഷിഫയിലെത്തിയ ലോകാരോഗ്യസംഘടനാ പ്രതിനിധികൾ ആശുപത്രിയെ ‘ശവപ്പറമ്പ്’ എന്നാണു വിശേഷിപ്പിച്ചത്.
© Copyright 2025. All Rights Reserved