ഗാസ ആക്രമണത്തിൽ നയതന്ത്രതലത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെട്ടു. മാനുഷികപരിഗണന വച്ചു ഗാസയിൽ ഉടൻ വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സംഘടന പൊതുസഭ ആവശ്യപ്പെട്ടു. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. ജനങ്ങളെ 'വകതിരിവില്ലാതെ' ബോംബിട്ടു കൊല്ലുന്നത് ഇസ്രയേലിനുള്ള രാജ്യാന്തര പിന്തുണ നഷ്ടമാക്കിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.
-------------------aud--------------------------------
അതേസമയം, ഗാസയുടെ തെക്കും വടക്കും വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഗാസ സിറ്റിയിലെ ഷേജയ്യ ജില്ലയിൽ ഒരു ലഫ്. കേണൽ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം ഇതോടെ 114 ആയി. ഗാസയിലെങ്ങും കനത്ത ബോംബാക്രമണം തുടർന്നു. 18 ലക്ഷത്തോളം പേർക്കു വീടു നഷ്‌ടമായ ഗാസയിൽ മഴക്കാലം തുടങ്ങിയതു ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. ടെന്റുകൾ വെള്ളത്തിൽ മുങ്ങി. ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം 18,608 പലസ്തീൻകാർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരമധ്യത്തിലെത്തിയ ഇസ്രയേൽ സേനയ്ക്കെതിരെ ശക്‌തമായ ചെറുത്തുനിൽപു തുടരുന്നു. ഹമാസ് നേതാവ് യഹിയ അൽ സിൻവാറിന്റെ കുടുംബവീടിനോടു ചേർന്നുള്ള റോഡ് ഇസ്രയേൽ ബുൾഡോസർ ഉപയോഗിച്ചു നശിപ്പിച്ചു. 193 അംഗ യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയത്തെ 153 രാജ്യങ്ങളാണു പിന്തുണച്ചത്. 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു. കഴിഞ്ഞ ഒക്ടോബറിൽ സമാന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. അന്നു പ്രമേയത്തെ 120 രാജ്യങ്ങളാണു പിന്തുണച്ചത്. ഇന്നലെ കരടുപ്രമേയത്തിൽ ഹമാസിനെ അപലപിക്കുന്ന വാക്യം കൂട്ടിച്ചേർക്കാനായി യുഎസ് കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ടു തള്ളി. ഭേദഗതിയെ ഇന്ത്യ അനുകൂലിച്ചു.
ഇസ്രയേലിന് ഇപ്പോഴും യുഎസിൻ്റെയും യൂറോപ്യൻ യൂണിയന്റെ അടക്കം പിന്തുണയുണ്ടെങ്കിലും ഗാസയിലെ ജനങ്ങൾക്കുമേൽ ബോംബിടുന്നതു രാജ്യാന്തരപിന്തുണ നഷ്‌ടമാക്കിയെന്നു വാഷിങ്ടനിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ് ബൈഡൻ പറഞ്ഞത്. തീവ്രനിലപാടുള്ള സർക്കാരിനെ നെതന്യാഹു മാറ്റണമെന്നും അന്തിമമായി സ്വതന്ത്ര പലസ്‌തീന് എതിര് നിൽക്കാൻ ഇസ്രയേലിനാകില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുദ്ധാന്തര ഗാസയെ സംബന്ധിച്ച യുഎസ് നിലപാടിനോടു യോജിക്കുന്നില്ലെന്നു നെതന്യാഹു പ്രതികരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന പലസ്‌തീൻ അതോറിറ്റിക്കു ഗാസയുടെ ഭരണം കൈമാറണമെന്നാണ് യുഎസ് നിലപാട്. അടിയന്തര വെടിനിർത്തലിനു ഫ്രാൻസിസ് മാർപാപ്പയും ആഹ്വാനം ചെയ്തു. ജനാരോഗ്യദുരന്തമാണു ഗാസ അഭിമുഖീകരിക്കുന്നതെന്ന് യുഎൻ ദുരിതാശ്വാസ വിഭാഗം ഓഫിസ് പറഞ്ഞു. ഗാസയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണു ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. അതേസമയം ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം
ജനങ്ങൾക്കു നേരെ നടത്തുന്ന അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തായി. വീടുകളിൽ കടന്നുകയറി വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുന്നത്, കടകളിൽ കളിപ്പാട്ടങ്ങൾ നശിപ്പിക്കുന്നത്, വംശീയവിദ്വേഷ മുദ്രാവാക്യങ്ങളുയർത്തി സൈനികർ നൃത്തം ചെയ്യുന്നത് അടക്കം ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൈനികർ തന്നെയാണ് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിലിട്ടത്.
© Copyright 2023. All Rights Reserved