ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഗസ്സയിലെ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടിയും തുടരുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഉറപ്പ്നൽകി. ഗസ്സയിൽ ഹമാസിനെതിരായ യുദ്ധം നിർണായക ഘട്ടത്തിലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം സിറിയയിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് വീണ്ടും ആക്രമണമുണ്ടായി. യുനർവ ജീവനക്കാർക്കു നേരെയുള്ള ഇസ്രായേൽ ആരോപണം അന്വേഷിക്കാൻ യു.എൻ സെക്രട്ടറി ജനറൽ സ്വതന്ത്ര ആഗോള സമിതിക്ക് രൂപം നൽകി.
ഗസ്സ യുദ്ധം ഗൾഫ് മേഖലയിലേക്ക് പടരുന്നത് തടയാൻ എല്ലാവിധ പിന്തുണയും വേണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സന്ദർശനഭാഗമായി സൗദി അറേബ്യയിലെത്തിയ ബ്ലിൻകൻ യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണം ആഗോള സമുദ്ര വാണിജ്യം സംരക്ഷിക്കാനുള്ള നീക്കത്തിൻറെ മാത്രം ഭാഗമാണെന്ന് വിശദീകരിച്ചു. സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ നടത്തുന്ന വിധ്വംസക നടപടികൾ മേഖലയുടെ സുരക്ഷക്ക് കൂടി വെല്ലുവിളിയാണെന്നും ബ്ലിൻകൻ പ്രതികരിച്ചു. അതേ സമയം ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് അറുതി വേണമെന്നും ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ അടിയന്തര നീക്കം ഉണ്ടാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഖത്തർ നേതാക്കളുമായി വെടിനിർത്തൽ പുരോഗതി സംബന്ധിച്ച് ഇന്ന് ബ്ലിൻകൻ ചർച്ച നടത്തും.
നാലു മാസത്തേക്ക് വെടിനിർത്തൽ ഉറപ്പാക്കാൻ ഇസ്രായേൽ നേതാക്കൾക്കു മേൽ അമേരിക്ക സമ്മർദം തുടരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വെടിനിർത്തൽ തഴന്നയാണ് ബ്ലിങ്കൻറെ പശ്ചിമേഷ്യൻ സന്ദർശനത്തിൻറെ പ്രധാന ലക്ഷ്യമെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കിയിരുന്നു. നാളെയാണ് ബ്ലിൻകൻ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തുന്നത്. ഹമാസിൻറെ വെടിനിർത്തൽ ഉപാധികൾ ഒട്ടും സ്വീകാര്യമല്ലെന്ന് നെതന്യാഹു ഇന്നലെ അറിയിച്ചിരുന്നു. ഗസ്സയിൽ ഹമാസിനു മേൽ കടുത്ത സമ്മർദം രൂപപ്പെടുത്തുന്നതിൽ സൈന്യം വിജയിക്കുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറും പ്രതികരിച്ചു. എന്നാൽ പ്രതിരോധം അജയ്യമാണെന്നും ഇസ്രായേൽ പരാജയപ്പെടുകയാണെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.
യു.എൻ അഭയാർഥി ഏജൻസിയായ യുനർവക്കു നേരെയുള്ള ഇസ്രായേൽ ആരോപണം അന്വേഷിക്കാൻ സ്വതന്ത്ര ആഗോള സമിതിക്ക് രൂപം നൽകി. യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ ഏഴിൻറെ ആക്രമണത്തിൽ ചില യുനർവ ജീവനക്കാരും ഹമാസിനൊപ്പം പങ്കുചേർന്നു എന്ന ആരോപണത്തെ തുടർന്ന് ഏജൻസിക്കുള്ള ഫണ്ട് നിർത്തി വെക്കാൻ അമേരിക്ക ഉൾപ്പെടെ ഇസ്രായേൽ അനുകൂല രാജ്യങ്ങൾ തീരുമാനിച്ചത് വലിയ പ്രതിസന്ധിക്കിടയാക്കിയ സാഹചര്യത്തിലാണ് യു.എൻ ഇടപെടൽ. കഴിഞ്ഞ ദിവസം 36 ഹുതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പെൻറഗൺ അറിയിച്ചു. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും ഹൂതികൾക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. സിറിയയിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആറ് കുർദ് പോരാളികൾ കൊല്ലപ്പെട്ട സംഭവം ഗൗരവത്തിലാണ് കാണുന്നതെന്നും പെൻറഗൺ. പുതുതായി 113 പേർ കൂടി കൊല്ലപ്പെട്ട ഗസ്സയിൽ ആകെ മരണം 27, 478 ആയി.
© Copyright 2025. All Rights Reserved