ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൻറെ ചരിത്രം നോക്കാതെ ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കുറ്റപ്പെടുത്തി. പ്രശ്ന പരിഹാരത്തിന് യുഎൻ നിർദ്ദേശിച്ചിട്ടുള്ള ദ്വിരാഷ്ട്ര വാദം എന്ന ആശയം നടപ്പാക്കാനാണ് ഇന്ത്യ ആവശ്യപെടേണ്ടതെന്നും ഡിവൈഎഫ്ഐ നേതൃത്വം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യ വലിയ സംഘർഷ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ സമാധാനം സ്ഥാപിക്കുക, മാനവികതയുടെ ശത്രുഅധിനിവേശമാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ വ്യക്തമാക്കി. അവിടെ പലസ്തീൻ ജനതയ്ക്കു നേരെ കുടിയാൻ കടന്നാക്രമണമാണ് ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത്. കടന്നാക്രമണം എന്നു പറയുമ്പോൾ പലസ്തീൻ നടത്തിയിട്ടുള്ള പ്രത്യാക്രമണവുമുണ്ട്. പ്രത്യാക്രമണം നടത്തേണ്ടതായ സാഹചര്യം ഇസ്രയേൽ വർഷങ്ങളായി ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഈ സംഘർഷത്തിന്റെയെല്ലാം ഭാഗമായി നിരവധി ആളുകൾ, പ്രത്യേകിച്ചും കുട്ടികൾ കൊല ചെയ്യപ്പെടുകയാണ്. വളരെ ദാരുണമായ വാർത്തകളും ചിത്രങ്ങളുമായി അവിടെ നിന്നും പുറത്തു വരുന്നതെന്നും വി.കെ. സനോജ് വ്യക്തമാക്കി. യുഎൻ നേരത്തേ നിശ്ചയിച്ച സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അടിയന്തരമായി അവിടെ സ്വീകരിക്കേണ്ടതെന്നും എന്നാൽ പ്രധാനമന്ത്രി ഏകപക്ഷിയമായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായി സംഭവിക്കുന്ന കൊലപാതകങ്ങളും ന്യായീകരിക്കാൻ കഴിയുന്നതല്ല, പൊതുവിൽ സമാധാനം സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഈ വിഷയത്തിൽ ഡിവൈഎഫ്ഐയുടെ നിലപാടെന്നും സനോജ് വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മാഗ്‌നവിഷൻ
© Copyright 2023. All Rights Reserved