ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ പേസറും സ്വന്തമാക്കാത്ത ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ബുമ്ര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി നടത്തിയ മിന്നുന്ന പ്രകടനമാണ് ബുമ്രയെ കരിയറിൽ ആദ്യമായി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ആർ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാമ് റാങ്കിംഗിൽ രണ്ടാമത്. കരിയറിൽ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയൻറുള്ളപ്പോൾ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയൻറാണുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്സിൽ അശ്വിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. ഓസീസ് നായകൻ പാറ്റ് കമിൻസ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിച്ചില്ലങ്കിലും ബാറ്റിംഗ് റാങ്കിംഗിൽ ഒരു സ്ഥാനം ഇറങ്ങിയ ഇന്ത്യയുടെ വിരാട് കോലി ഏഴാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ബാറ്ററും കോലിയാണ്. ഒന്നര വർഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റിഷഭ് പന്താണ് രണ്ടാമത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ബാറ്റർ. പന്ത്രണ്ടാമതാണ് റിഷഭ് പന്ത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ പതിമൂന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് ടെസ്റ്റിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത യശസ്വി ജയ്സ്വാൾ 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം സ്ഥാനത്തേക്ക് ഉയർന്നതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം. വിശാഖപട്ടണം ടെസ്റ്റിൻറെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ 14 സ്ഥാനം മെച്ചപ്പെടുത്തി 38ാം സ്ഥാനത്താണ്.
© Copyright 2025. All Rights Reserved