കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങളെ തുടർന്ന് വൈദ്യസഹായം നിഷേധിക്കപ്പെട്ട് ആഴ്ചകളായി ജീവനില്ലാത്ത കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയാണെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. സൗത്ത് കരോലിനയിൽ നിന്നുള്ള 31 -കാരിയായ എലിസബത്ത് വെബർ എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് വെബർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വീഡിയോയിൽ, തന്റെ ഗർഭപാത്രത്തിലെ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്ന് അറിഞ്ഞതായും വൈദ്യസഹായം തേടാൻ തീരുമാനിച്ചതായും ആണ് ഇവർ പറയുന്നത്. തന്റെ കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച ആയെന്നും ഇവർ വെളിപ്പെടുത്തുന്നു. എന്നാൽ, ഇപ്പോഴും ജീവനില്ലാത്ത കുഞ്ഞിനെ താൻ ഉദരത്തിൽ വഹിക്കുകയാണെന്നും തൻറെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വെബർ കൂട്ടിച്ചേർത്തു. ഉദരത്തിൽ വച്ച് ആറ് ആഴ്ചയും ഒരു ദിവസവും ആയപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതായാണ് വെബർ വെളിപ്പെടുത്തുന്നത്.
മരിച്ചുപോയ തൻറെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാനാണ് നിയമവ്യവസ്ഥ നിർബന്ധിക്കുന്നതെന്നും താനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്നും വീഡിയോയിൽ വെബർ പറയുന്നുണ്ട്. തന്റെ കുഞ്ഞു മരിച്ചുപോയി എന്നും അതിന്റെ ഹൃദയമിടിപ്പ് നിലച്ചു എന്ന് ആരോഗ്യവിദഗ്ധർക്ക് ഉൾപ്പെടെ ബോധ്യപ്പെട്ടിട്ടും തനിക്ക് നീതി ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്.
സൗത്ത് കരോലിനയിൽ ഏകദേശം ആറ് ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭഛിദ്രം നടത്തുന്നതിന് കർശനമായ നിരോധനമാണ് നിലവിലുള്ളത്. ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന കൃത്യമായ സമയം സംബന്ധിച്ച് ഈ നിയമം നിലവിൽ കോടതി അവലോകനത്തിലാണ്. എങ്കിലും നിലവിലെ നിയമപ്രകാരം 6 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം നിയമവിരുദ്ധമാണ്.
കൂടാതെ, 2021-ൽ നിയമത്തിൽ വരുത്തിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ നേരിയ ഹൃദയമിടിപ്പ് (fetal heartbeat ) കണ്ടെത്തിക്കഴിഞ്ഞാൽ പോലും ഗർഭഛിദ്രം അനുവദനീയമല്ല.
© Copyright 2024. All Rights Reserved