ശനിയാഴ്ച മുതൽ ജൂനിയർ ഡോക്ടർമാരുടെ അടുത്ത സമര പരമ്പര ആരംഭിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ സമരങ്ങൾക്കിടയിൽ ഉണ്ടായ ദുരിതത്തിന്റെ കണക്കുകൾ പുറത്ത്. ജൂനിയർ ഡോക്ടർമാരുടെ കഴിഞ്ഞ സമരങ്ങൾക്കിടെ 7000-ലേറെ കാൻസർ ഓപ്പറേഷനുകൾ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി എൻഎച്ച്എസ് കണക്കുകൾ വ്യക്തമാക്കുന്നു. മാരകമായ കേസുകളിൽ പോലും ഓപ്പറേഷനുകൾ തടസ്സപ്പെട്ടതായാണ് എൻഎച്ച്എസ് രേഖകൾ ചോർന്നതോടെ വ്യക്തമാകുന്നത്. ഡോക്ടർമാർ കൂടുതൽ സമരങ്ങൾക്ക് ഇറങ്ങാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് കാൻസർ സർജറികൾ 27 ശതമാനം കുറഞ്ഞതായി വെളിപ്പെടുന്നത്.
ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകൾ പോലുള്ള സമയം പാഴാക്കിയാൽ മാരകമായി മാറുന്ന അവസ്ഥകളിൽ പോലും ഡോക്ടർമാർ ഇടപെട്ടില്ലെന്ന് കണക്കുകൾ പറയുന്നു. ഈ കാലതാമസങ്ങൾ ട്യൂമറുകൾ വളരാനും, ശരീരത്തിൽ വ്യാപിക്കാനും ഇടയാക്കുന്നതാണ്. എന്നാൽ ഇതിനിടയിലാണ് ജൂനിയർ ഡോക്ടർമാർ 35 ശതമാനം ശമ്പള വർദ്ധന ആവശ്യപ്പെട്ട് സമരം ത്വരിതപ്പെടുത്തുന്നത്.
ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ഡോക്ടർമാർ ജോലി ഉപേക്ഷിക്കുന്നത്. ഗവൺമെന്റ് സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ഈ നീക്കം. സമരങ്ങൾ മാരകമായി മാറുമ്പോൾ കാൻസർ രോഗികൾക്ക് സുരക്ഷ ഒരുക്കണമെന്ന് ഹെൽത്ത് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ ഇത്തരമൊരു കരാറിന് ബിഎംഎ തയ്യാറായിട്ടില്ല.
സമര കാലയളവിൽ നഷ്ടമായ പ്രൊസീജ്യറുകൾ നടത്തിയെടുക്കാൻ ആശുപത്രികൾക്ക് രണ്ടാഴ്ചയോളം വേണ്ടിവന്നുവെന്നാണ് കണക്ക്. രോഗികൾക്ക് അപകടകരമായി മാറാത്ത രീതിയിൽ അടിയന്തര കാൻസർ സർജറികൾ നടത്താൻ എൻഎച്ച്എസ് കഠിനാധ്വാനം ചെയ്യുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് നാഷണൽ കാൻസർ ഡയറക്ടർ ഡെയിം കാലി പാൽമർ പറയുന്നു.
ഫെബ്രുവരി 24 രാവിലെ 7 മുതൽ ഫെബ്രുവരി 28 അർദ്ധരാത്രി വരെയാണ് ജൂനിയർ ഡോക്ടർമാരുടെ അടുത്ത ഘട്ട പണിമുടക്ക്. ഇതോടെ അഞ്ച് ദിവസത്തേക്ക് സമരം നീളും.
© Copyright 2023. All Rights Reserved