ഇപ്പോൾ തന്നെ ഉയർന്ന വരുമാനക്കാർക്ക് ഏറ്റവും ഉയർന്ന നിരക്കിലുള്ള നികുതി ബാധകമാക്കിയ യു കെ അംഗരാജ്യമാണ് സ്‌കോട്ട്‌ലാൻഡ്. 1,25,000 പൗണ്ടിൽ അധികം വരുമാനമുള്ളവർക്ക് 47 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് ഇപ്പോൾ 48 ശതമാനമായി വർദ്ധിപ്പിച്ചതിനു പുറമെ 75,000 പൗണ്ടിൽ അധികം വരുമാനമുള്ളവർക്ക് 45 ശതമാനം നികുതിയും ഏർപ്പെടുത്തി. ഇതോടെ സ്‌കോട്ട്‌ലാൻഡിൽ വരുമാന നികുതി ബാൻഡുകളുടെ എണ്ണം ആറായി ഉയരും. യു കെയിലെ ബാക്കി സ്ഥലങ്ങളിൽ ഇത് മൂന്ന് മാത്രമാണ്.
രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ നികുതി ദായകരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്‌കോട്ട്‌ലാൻഡിൽ 1 ലക്ഷം പൗണ്ടോ അല്ലെങ്കിൽ അതിലധികമോ സമ്പാദിക്കുന്നവർ മറ്റുള്ള പ്രദേശങ്ങളിൽ ഉള്ളവരേക്കാൾ 3,346 പൗണ്ട് അധികമായി നൽകേണ്ടി വരും. അതുപോലെ 28,850 പൗണ്ടിൽ അധികം വരുമാനമുള്ളവർ, ബ്രിട്ടനിലെ മറ്റേത് ഭാഗങ്ങളിലും ഉള്ള സമാന വരുമാനക്കാരെക്കാൾ കൂടുതൽ നികുതി നൽകേണ്ടി വരും.
ചൊവ്വാഴ്ച്ച ഹോളിറൂഡിൽ തന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്ററും ഫിനാൻസ് സെക്രട്ടറിയിൂമായ ഷോണ റോബിൻസൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാർട്ടർ, ബേസിക്, ഇന്റർമീഡിയറ്റ്, ഹൈയ്യർ ബാൻഡുകളിൽ നികുതി യഥാക്രമം 19 ശതമാനം, 20 ശതമാനം, 21 ശതമാനം, 42 ശതമാനം എന്നിങ്ങനെ ആയിരിക്കും. ബേസിക്, ഇന്റർമീഡിയറ്റ് ബാൻഡുകളുടെ നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്..
രാജ്യത്തിന്റെ ബജറ്റിൽ ഉണ്ടായ 1.5 ബില്യൻ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായിട്ടാണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നത്. എന്നാൽ, ഈ വർദ്ധനവ് വെറും 60 മില്യൻ പൗണ്ട് മാത്രമെ അധികമായി ശേഖരിക്കൂ എന്നാണ് ഫ്രേസർ ഓഫ് അല്ലാൻഡർ ഇൻസ്റ്റിറ്റിയുട്ട് നേരത്തെ പറഞ്ഞത്. അതേസമയം, സ്‌കോട്ടിഷ് ഫിസ്‌കൽ കമ്മീഷൻ കണക്കാക്കുന്നത് 2024 - 25 കാലഘട്ടത്തിൽ മൊത്തത്തിലുള്ള വരുമാന നികുതിയിൽ 18.8 ബില്യൻ പൗണ്ടായി വർദ്ധിക്കും എന്നാണ്.
കൗൺസിൽ ടാക്‌സ് വർദ്ധനവ് മരവിപ്പിച്ച സർക്കാർ ടാക്‌സിൽ 5 ശതമാനം വർദ്ധനവിന് തുല്യമായ തുക കൗൺസിലുകൾക്ക് നൽകും. അഹ്റ്റുപോലെ പ്രാദേശിക സേവനങ്ങൾക്കായി 140 മില്യൻ പൗണ്ട് അധികമായി വിലയിരുത്തുമെന്നും ഫിനാൻസ് സെക്രട്ടറി പറഞ്ഞു. സ്‌കൂൾ മീൽ പദ്ധതിയുടെ കുടിശ്ശിക എഴുതിതള്ളുന്നതിനായി 1.5 മില്യൻ പൗണ്ട് വിലയിരുത്തും. അതുപോലെ എൻ എച്ച് എസ്സിനുള്ള ഫണ്ടിംഗിലും വർദ്ധനവ് വരുത്തുമെന്ന് റോബിൻസൺ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഫണ്ടിംഗിന്റെ 4.3 ശതമാനമായിരിക്കും വർദ്ധിപ്പിക്കുക.
© Copyright 2025. All Rights Reserved