തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ അറസ്റ്റിലായ ഡോ റുവൈസിനെതിരെ ആരോഗ്യസർവകലാശാല രംഗത്ത്. കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കുമെന്ന് ആരോഗ്യസർവകലാശാല പറഞ്ഞു. സംഭവത്തെ തുടർന്ന് പിജി വിദ്യാർത്ഥിയായ ഡോ. റുവൈസിനെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റുവൈസിനെ സസ്‌പെൻഡ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിൽ പിജി ഡോക്ടറായ ഷഹ്ന ജീവനൊടുക്കിയത്. കേസിൽ മെഡി. കോളേജ് പൊലീസ് ഡോക്ടർ റുവൈസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഷഹ്നയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ റുവൈസിനെ കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് പിടിയിലാകുന്നത്. മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സ്ത്രീധന മോഹം കൊണ്ട് ഒരു ജീവനെടുത്ത റുവൈസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേതാവായിരുന്ന റുവൈസിൻറെ പഴയ വീഡിയോകളും സമര ഇടപെടലുകളുമെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
കേരള മെഡിക്കൽ പി.ജി. അസോസിയേഷന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ് ഡോക്ടർമാരുടെ അവകാശങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കുമുള്ള പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു. പത്തനംതിട്ട കൊട്ടാരക്കരയിൽ മാസങ്ങൾക്ക് മുമ്പ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിലടക്കം പ്രതിഷേധ പരിപാടികളിൽ സജീവമായിരുന്നു ഇയാൾ. വന്ദന ദാസിൻറെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ഒരു പ്രസ്താവനയ്ക്കെതിരെ റുവൈസ് നടത്തിയ പ്രസംഗമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഷഹ്നയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'അന്ന് ഡോ. വന്ദനയുടെ കൊലപാതകത്തിൽ സമരമുഖത്ത്, ഇന്ന് കൂടെ ജീവിക്കാനാഗ്രഹിച്ച ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ്' സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങൾ. ആരോഗ്യ മേഖലയിൽ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം ചെയ്ത ഡോക്ടറാണോ ഇപ്പോൾ 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് കൂടെ ജീവിക്കാനാഗ്രഹിച്ച ഒരു ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് ഉയരുന്ന ചോദ്യം. അസോസിയേഷൻ പ്രസിഡൻറെന്ന നിലയിലെ അടുപ്പമാണ് ഷഹ്നയുമായുള്ള വിവാഹത്തിലേക്കെത്തിയതെന്ന് സഹോദരൻ പറഞ്ഞിരുന്നു. റുവൈസ് തന്നെയാണ് ഷഹ്നയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യം വീട്ടിലറിയിച്ചതെന്നും കുടുംബം പറയുന്നത്.
© Copyright 2025. All Rights Reserved