ഗോവ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐ.എഫ്.എഫ്.ഐ) ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ വിലക്കി പൊലീസ്.
സോഫ്റ്റ്വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ഗോവ പൊലീസ് നടപടി എടുത്തത്. പ്രതിഷേധിച്ച ഇരുവരെയും തടഞ്ഞുവെച്ച പൊലീസ് പിന്നീട് ഇവരെ മേളയിൽ നിന്നും വിലക്കി. ദ കേരള സ്റ്റോറി’ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് തങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ, പൊലീസ് തടഞ്ഞുവയ്ക്കുകയും ഫെസ്റ്റിവൽ പാസ് പിടിച്ചുവാങ്ങുകയും മേളയിൽ നിന്ന് പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.മേളയിൽ മുഖ്യധാരാ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമയിലെ കഥയിൽ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
© Copyright 2024. All Rights Reserved