ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ ആന്ധ്രയിൽ നിന്നാണ് പ്രതി പിടിയിലായത്. ഡൽഹി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് നേരത്തേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷൻ 66C, 66E എന്നി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു.സാമൂഹ്യമാധ്യമങ്ങളിൽ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ.ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. എന്നാൽ വ്യാജ പ്രചരണത്തിൽ തനിക്ക് ഒരു അറിവുമില്ലെന്ന് സാറ പറഞ്ഞു.വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
© Copyright 2024. All Rights Reserved