ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ ആരോപണവുമായി എത്തിയ യുവതിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയടക്കം വ്യാജ കത്തുകൾ യൂട്യൂബിലൂടെ പ്രചരിപ്പച്ച സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുട്യൂബറായ ദീപ്‍തി ആർ പിന്നിതിക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. മോദിക്ക് പുറമേ പ്രതിരോധ മന്ത്രിയുടെ വ്യാജ കത്തും ദീപ്‍തി പ്രചരിപ്പിച്ചു എന്നും റിപ്പോർട്ടുണ്ട്.
ശ്രീദേവി 2018 ഫെബ്രുവരിയിലായിരുന്നു അന്തരിച്ചത്. ദുബായ്‍യിൽ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യുഎഇയിലെയും സർക്കാരുകൾ വസ്‍തുതകൾ മറച്ചുവയ്‍ക്കുന്നു എന്നായിരുന്നു ദീപ്‍തി ആർ പിന്നിതി പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭുവ്‍നേശ്വർ സ്വദേശിയായ ദീപ്‍തിക്ക് എതിരെയും യുവതിയുടെ അഭിഭാഷകൻ സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വർഷമായിരുന്നു സിബിഐ കേസ് രജിസ്റ്റർ ചെയ്‍തത്. യൂട്യൂബറായ ദീപ്‍തി ഹാജരാക്കിയ രേഖകൾ വ്യാജമാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സിബിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വ്യാജ പ്രചരണത്തിൽ ദീപ്‍തിക്കും അഭിഭാഷകനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി, 465, 469, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ ദീപ്‍തി ആർ പിന്നിതിക്കെതിരെ കേസ് എടുത്തതിന് പിന്നാലെ വീട്ടിൽ സിബിഐ റെയ്‍ഡ് നടത്തുകയും ഫോണുകളും ലാപ്ടോപ്പും ഉൾപ്പടെ പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു. കുറ്റപത്രം സമർപ്പിിക്കുന്നതിന് മുന്നേ സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്നും ദീപ്‍തി ആർ പിന്നിതി വ്യക്തമാക്കി.വിവിധ ഇന്ത്യൻ ഭാഷകളിൽ മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട നടിയാണ് ശ്രീദേവി. ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പൂമ്പാറ്റയിലൂടെ 1971ൽ ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡടക്കം ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2013ൽ പത്‍മശ്രീ നൽകി ആദരിച്ചു.
© Copyright 2023. All Rights Reserved