വെസ്റ്റ്മിൻസ്റ്ററിൽ തെരഞ്ഞെടുപ്പ് അഭ്യൂഹങ്ങൾ ശക്തമായി ജെറമി ഹണ്ടിന്റെ ഓട്ടം സ്‌റ്റേറ്റ്‌മെന്റ്. വോട്ടർമാർക്ക് തങ്ങളുടെ വ്യത്യാസം കൃത്യമായി മനസ്സിലാക്കി നൽകുന്ന തരത്തിൽ പദ്ധതികൾ അവതരിപ്പിച്ച ചാൻസലർ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ചെയ്യാൻ കഴിയുമെങ്കിൽ നികുതികൾ വെട്ടിച്ചുരുക്കുന്നത് തുടരുമെന്നാണ് കോമൺസിലെ പ്രഖ്യാപനത്തിന് ശേഷം ഹണ്ട് വിവിധ അഭിമുഖങ്ങളിൽ സൂചന നൽകുന്നത്. 1980-കൾക്ക് ശേഷമുള്ള ഏറ്റവും വലിയ വ്യക്തിഗത നികുതി വെട്ടിക്കുറയ്ക്കലാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്ന് ടോറികൾ പ്രശംസിക്കുമ്പോഴും യുദ്ധാനന്തരമുള്ള ഏറ്റവും വലിയ നികുതി ഭാരം പേറുകയാണ് ഇപ്പോഴും ജനങ്ങൾ. 2019-മായി താരതമ്യം ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് അടുത്ത വർഷം 1900 പൗണ്ടിന്റെ ബജറ്റ് ഞെരുക്കം നേരിടുമെന്ന് റെസൊലൂഷൻ ഫൗണ്ടേഷൻ കണക്കുകൂട്ടുന്നു. അതേസമയം വൻതോതിൽ പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ സ്പ്രിംഗ് സീസണിൽ ഇലക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. 2 പെൻസ് നാഷണൽ ഇൻഷുറൻസ് ഏപ്രിലിന് പകരം ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നതും ശ്രദ്ധേയമാണ്. പുതുവർഷം മുതൽ കൺസർവേറ്റീവുകൾ തെരഞ്ഞെടുപ്പ് ഒരുക്കം തുടരുമെന്നാണ് അവകാശവാദം. നികുതി വെട്ടിക്കുറച്ച ഹണ്ടിന്റെ നീക്കങ്ങൾ പബ്ലിക് സർവ്വീസിലും പണം കുറയ്ക്കാൻ ഇടയാക്കുമെന്ന് ഇക്കണോമിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
പണപ്പെരുപ്പത്തിന് ആനുപാതികമായി ഡിപ്പാർട്ട്‌മെന്റ് ബജറ്റ് വർദ്ധിപ്പിക്കാൻ ചാൻസലർ തയ്യാറായിട്ടില്ല. എന്നിരുന്നാലും നികുതി വരുമാനത്തിലൂടെ ലഭിക്കുന്ന അധിക തുക എൻഎച്ച്എസിലേക്കാണ് ഒഴുകുക. നികുതി വരുമാനം ആദ്യമായി അടുത്ത വർഷം 1 ട്രില്ല്യൺ പൗണ്ട് കടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് വർഷം കഴിയുമ്പോഴേക്കും സർക്കാർ ജനത്തിന്റെ 45 ശതമാനം വരുമാനവും ഇൻകംടാക്‌സ് ഇനത്തിൽ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്.
© Copyright 2023. All Rights Reserved