ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചകൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടർന്ന് കട്ടപ്പന അതിവേഗകോടതിക്കുമുമ്പിലുണ്ടായത് നാടകീയ രംഗങ്ങൾ. വിധി വന്നയുടെനെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് കോടതി മുറ്റത്ത് വീഴുകയായിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാം ശക്തിയായ പ്രതിഷേധമാണ് ഉയർത്തിയത്.
പ്രതി അർജ്ജുനെ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നപ്പോൾ രോഷത്തോടെ പൊലീസ് വാഹനത്തിന് നേരെ ഓടിയടുത്ത കുട്ടിയുടെ കുടംബാംഗങ്ങളെ തടത്തു നിർത്താൻ പൊലീസിന് വളരെ പണിപ്പെടേണ്ടി വന്നു.ജഡ്ജിക്കെതിരെയും കുട്ടിയുടെ വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കൂടെയുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല. പതിനാല് വർഷം ആറ്റു നോറ്റുണ്ടായി കിട്ടിയെ കുട്ടിയെയാണ് പൂജാമുറിയിലിട്ടാണ് അവൻ പീഡിപ്പിച്ച് കെട്ടിത്തൂക്കിയത്, എന്നിട്ടും ഞങ്ങൾക്ക് എന്ത് നീതിയാണ് ലഭിച്ചത്.ജഡ്ജിയും ഒരു സ്ത്രീയല്ലേ, നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കിൽ നിങ്ങൾ വെറുതെയിരിക്കുമോ. എന്റെ മോൾക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങൾ വെറുതെ വിടില്ല. നിങ്ങൾക്കെല്ലാവർക്കും കുഞ്ഞുങ്ങളുള്ളതല്ലേ’ പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ ചോദിച്ചു. എല്ലാവരും കാശ് വാങ്ങിച്ചാണ് പ്രതിയെ വെറുതെവിട്ടതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. കുട്ടിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ചാണ് കോടതി വളപ്പിൽ നിന്നും പൊലീസ് നീക്കിയത്്. അപ്പീൽ പോകാനുള്ള സാധ്യത തേടുകയാണെന്ന് പ്രോസിക്യുഷനും, കേസിൽ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗവും പറഞ്ഞു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വർഷമാണ് വിചാരണ തടവുകാരനായി ജയിലിൽ അടച്ചതെന്നും കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രൊസീക്യൂഷൻ അപ്പീൽ നൽകിയേക്കും. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസിൽ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉൾപ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു.
© Copyright 2025. All Rights Reserved