ഗാസയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയോട് നേരിട്ട് വ്യക്തമാക്കി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാതെ തരമില്ലെന്ന് സ്റ്റാർമർ വ്യക്തമാക്കി. ഗാസയിൽ അടിയന്തര വെടിനിർത്തലിന് വ്യക്തമായ ആവശ്യമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് സംസാരിക്കവെ സ്റ്റാർമർ വ്യക്തമാക്കി.
-------------------aud--------------------------------
ഗാസയിലെ വമ്പിച്ച ആൾനാശം സംബന്ധിച്ച് പലസ്തീനിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇസ്രയേലിനൊപ്പം ചേർന്ന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ലേബർ പാർട്ടി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.
'പ്രസിഡന്റ് അബ്ബാസുമായി പ്രധാനമന്ത്രി പ്രാരംഭ ഘട്ടത്തിൽ തന്നെ സംസാരിച്ചു. വെടിനിർത്തൽ ഉൾപ്പെടെ വിഷയങ്ങളും, ബന്ദികളെ വിട്ടയയ്ക്കുന്നതും, പലസ്തീൻ അതോറിറ്റിക്കായി മനുഷ്യത്വപരവും, സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച് വിവരങ്ങൾ നൽകി', ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കവെ ഒക്ടോബർ അക്രമങ്ങളിൽ ജീവൻ നഷ്ടമായതിൽ അനുശോചനം രേഖപ്പെടുത്തിയ കീർ സ്റ്റാർമർ വെടിനിർത്തലിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചു. ബന്ദികളെ കൈമാറുകയും, സാധാരണക്കാർക്ക് സഹായവും എത്തിക്കുന്നതും ഇതിൽ ഉൾപ്പെടും.
ഗാസയിലെ നിലപാട് ലേബർ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വോട്ടുകൾ നഷ്ടപ്പെടാൻ ഇടയാക്കിയിരുന്നു. മുസ്ലീങ്ങൾ അധികമുള്ള മേഖലകളിൽ ചില മുസ്ലീം സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved