ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൻറെ വിങ്ങലിൽ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങൾക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങൾ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേർത്തുപിടിച്ച സഭാ നായകൻ. കത്തോലിക്ക സഭയ്ക്കും, ലോക ജനതയ്ക്കും ഫ്രാൻസിസ് മാർപ്പാപ്പയെ ഒരിക്കലും മറക്കാനാകില്ല. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . വത്തിക്കാൻ അഡ്മിനിസ്‌ട്രേറ്റർ കർദിനാൾ കെവിൻ ഫെറൽ ആണ് വിയോഗ വിവരം അറിയിച്ചത്.
------------------aud--------------------------------
ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർപാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാർച്ച് 23 നാണ് മാർപാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ റെജീന കെയ്‌ലി ജയിൽ സന്ദർശിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ കണ്ട മാർപാപ്പ ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന മാർപാപ്പ അൽപനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാൽക്കണിയിൽ വിശ്വാസികൾക്ക് ദർശനം നൽകിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് നേരെ കൈവീശി ഈസ്റ്റർ ആശംസകൾ നേർന്നു. റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിന മേരിക്കകാരനായ ഹോർഗേ മരിയോ ബർഗോളിയോ, തൻറെ പേര് സ്വീകരിച്ചത് മുതൽ വ്യത്യസ്തനായിരുന്നു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിൻറെ പേര് തെരഞ്ഞെടുത്തതിൻറെ അർത്ഥതലങ്ങൾ വലുതായിരുന്നു. മാർപാപ്പയായശേഷം വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയിൽ താമസമാക്കി.ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന്ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകൾക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങൾക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിൻറെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിൻറെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അപ്പോഴും ഗർഭഛിദ്രം,സ്ത്രീപൗരോഹിത്യം സ്വവർഗവിവാഹം എന്നിവയിൽ പാരന്പരാഗത നിലപാട് മാറ്റിയില്ല. അർജൻറീയിലെ ഏകാധിപത്യഭരണക്കാലത്ത് അതിനോട് സന്ധിചെയ്തയാളെന്ന വിമർശനവും ജെസ്യൂട്ട് സഭക്കുള്ളിൽ മരിയോ ബർഗോളിയോയെ ഒരുകാലത്ത് അനഭിമതനാക്കിയിട്ടുണ്ട്. എന്നാൽ തൻറെ മുൻകാല നിലപാടുകൾ പലതും അപക്വമാണെന്ന് മാർപ്പാപ്പയായ ശേഷം ഏറ്റുപറഞ്ഞിട്ടുമുണ്ട്. അധികാരത്തിൻറ മഹോന്നതിയിലിരുന്നുകൊണ്ടുള്ള ഇത്തരം തുറന്ന് പറച്ചിലുകളാണ് ഫ്രാൻസിസ് പാപ്പയെ പ്രിയങ്കരനാക്കിട്ടുള്ളതും.1969 ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം, 1998 ൽ ആർച്ച് ബിഷപ്പും 2001 ൽ കർദിനാളുമായി. 2013 ലാണ് പോപ്പ് പദവിയിലെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പലതവണ അസുഖങ്ങൾ അലട്ടിയിരുന്നുവെങ്കിലും വിദേശ സന്ദർശനങ്ങളിലടക്കം വ്യാപൃതനായിരുന്ന മാർപ്പാപ്പ 89 മത്തെ വയസിലാണ് ഓർമ്മയാകുന്നത്.
© Copyright 2024. All Rights Reserved