കഴിഞ്ഞ ദിവസം പാർലമെന്റ് മന്ദിരത്തിന് അകത്തും പുറത്തും നടന്ന
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതേ സമയം കളർ പ്രേകളുമായി പ്രതിഷേധിച്ച് അറസ്‌റ്റിലായ പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾക്ക് പുറമെ യുഎപിഎ കൂടി ഡൽഹി പൊലീസ് ചുമത്തി . 2001 ൽ പാർലമെൻ്റിനു നേരെ നടന്ന ആക്രമണത്തിൻ്റെ വാർഷിക ദിനാചരണ ദിവസം തന്നെ പ്രതികൾ പാർലമെൻ്റ് മന്ദിരത്തിനുള്ളിൽ കടന്ന് കയറി പ്രതിഷേധിച്ചതിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ നോക്കിക്കാണുന്നത്.
ലോക്‌സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സാഗർ ശർമ്മ, മനോരഞ്ജൻ എന്നിവർ കളർ സ്പ്രേയുമായി സന്ദർശക ഗ്യാലറിയിൽ നിന്ന് അംഗങ്ങളുടെ മധ്യത്തിലേക്ക് എടുത്ത് ചാടിയത്. ഏറെ കുറെ അതേ സമയത്ത് തന്നെയാണ് നീലംദേവി എന്ന് പേരുള്ള യുവതിയും അമോൽ ഷിൻഡെ എന്ന യുവാവും മന്ദിരത്തിന് പുറത്ത് കളർ സ്പ്രേകളുമായി പ്രതിഷേധിച്ചത്. സംഭവത്തിൽ നാലുപേരെയും പൊലീസ് ഉടൻ തന്നെ പിടികൂടി. ഇവർക്കെതിരെ ഐപിസി വകുപ്പുകൾക്ക് പുറമെ ആണ് യുഎപിഎ കൂടി ഡൽഹി പോലീസ് ചുമത്തിയത്.
അതേ സമയം സുരക്ഷയുടെ ഭാഗമായി ഇനിമുതൽ എം പിമാരെ പ്രത്യേക ഗേറ്റിലൂടെ മന്ദിരത്തിനകത്ത് പ്രവേശിപ്പിക്കാനാണ് തീരുമാനം. കൂടാതെ മാധ്യമ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രത്യേക ഗേറ്റ് സജീകരിക്കാനും തീരുമാനമായി. സന്ദർശ ഗ്യാലറിയിൽ ഗ്ലാസ് മറ നിർബന്ധമാക്കും, സന്ദർശകർക്ക് പാസ് അനുവദിക്കുന്നത് താൽകാലികമായി നിറുത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഗേറ്റുകളിൽ ബോഡി സ്‌കാനിങ്ങ് മിഷീനുകൾ സ്ഥാപിക്കുകയും ചെയ്യും. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിആർപിഎഫ് ഡിജി അനീഷ് ദായാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തി. സുരക്ഷയിൽ പാളിച്ച സംഭവിച്ചത് എങ്ങനെയാണെന്നും "എന്തൊക്കെ തിരുത്തൽ നടപടികളാണ് വേണ്ടതെന്നും സംഘം സർക്കാരിനോട് ശുപാർശ ചെയ്യും.
കേസിന്റെ അന്വേഷ ചുമതല തൽക്കാലം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കില്ലെന്നാണ് സൂചന, അതേ സമയം കേസ് പൂർണമായും ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലിന് കൈമാറും. പിടിയിലായവർക്ക് ഭീകര ബന്ധമോ പറയത്തക്ക രാഷ്ട്രീയ ബന്ധങ്ങളോ ഇല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. എന്നാൽ കഴിഞ്ഞ രാത്രി ചേർന്ന് അടിയന്തിര സുരക്ഷാ യോഗം ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്ക് പുറമെ യുഎപിഎ കൂടി ചുത്തിയത്. സുരക്ഷാ വീഴ്ച പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നില്ല. പാർലമെൻ്റിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കൂടാതെ ഇക്കാര്യത്തിൽ രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്.
പാർലമെന്റ് മന്ദിരത്തിലെ സുരക്ഷ കർശനമാക്കാൻ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളേർപ്പെടുത്താൻ ഈ ആഴ്ചയാണ് കേന്ദ്രം ടെൻഡർ ക്ഷണിച്ചത്. അതിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്
© Copyright 2023. All Rights Reserved