വത്തിക്കാനിൽ കഴിഞ്ഞ ദിവസങ്ങളിൽ കർദിനാൾമാരും വൈദികരുമൊക്കെ ചില മാധ്യമപ്രവർത്തകരെ ഉപദേശിച്ചു: ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് എന്നു പറയരുത്. തിരഞ്ഞെടുക്കുന്നത് വിശുദ്ധ പത്രോസിന്റെ പിൻഗാമിയെയാണ്. ആദ്യ പാപ്പയുടെ പിൻഗാമിയാണ് 267-ാം പാപ്പയുമെന്നതിൽ ആർക്കും സംശയമില്ല. എങ്കിലും, ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി എന്നു പറയരുതെന്ന് ഉപദേശിക്കുന്നവരും രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഒരു സംഗതിയുണ്ട്: പുതിയ കാലത്തെ 'പേപ്പസി'ക്ക് നിലപാടുകളിലൂടെയും പ്രവൃത്തികളിലൂടെയും ചില മാതൃകകൾ ഫ്രാൻസിസ് പാപ്പ സൃഷ്ടിച്ചു.
കഴിഞ്ഞ 12 വർഷത്തെ 'ഫ്രാൻസിസ്‌കൻ' സമീപനങ്ങൾ എത്രത്തോളം തുടരാനാകുമെന്നതാവും പുതിയ പാപ്പയുടെ മുന്നിലെ വെല്ലുവിളികളിൽ ആദ്യത്തേത്. ഫ്രാൻസിസ് പാപ്പ സ്യഷ്ടിച്ച ബെഞ്ച്മാർക്കിൽനിന്ന് പിന്നോട്ടോ, ഏറെ മുന്നോട്ടോ പോകാൻ സാധിക്കില്ലെന്നതാണ് സ്‌ഥിതിയെന്ന് വത്തിക്കാനിലെ ഭരണ, നയരൂപീകരണ തലങ്ങളിലുള്ളവർ സമ്മതിക്കുന്നു. പ്രകടമായ ലാളിത്യം ഉൾപ്പെടെ പലതിനെയും ഫ്രാൻസിസ് പാപ്പ അവതരിപ്പിച്ചത് അധികാരസ്‌ഥാനങ്ങളിൽ ഉൾപ്പെടെ പകർത്തപ്പെടേണ്ട മൂല്യമായാണ്. ഒഴിവാക്കാനാകാത്ത സമീപനങ്ങളുടെ നല്ല ഉദാഹരണമാണത്. കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നു. അവയിൽ പലതിലും പുതിയ പാപ്പയിൽനിന്നുള്ള പ്രതീക്ഷകളെക്കുറിച്ച് പലരും അഭിപ്രായം പറഞ്ഞിരുന്നു. മിക്കവരും അഭിപ്രായപ്പെട്ടത്, പാപ്പ ജനങ്ങൾക്കൊപ്പമായിരിക്കണം, കരുണയുടെ ശബ്ദമാകണം, സഭയിലെ വൈവിധ്യങ്ങൾ മാനിച്ച് കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കണം, പുതിയ നയരേഖകൾ പുറത്തിറക്കും മുൻപു കർദിനാൾമാരെയെല്ലാം വിശ്വാസത്തിലെടുക്കണം: എന്നൊക്കെയാണ്. ഫ്രാൻസിസ് പാപ്പയുടെ ശൈലിയോടുള്ള പിന്തുണയും വിമർശനവും ഈ പരാമർശങ്ങളിൽ വ്യക്തമായിരുന്നു.
നിർമിതബുദ്ധി ഉൾപ്പെടെ സാങ്കേതികവിദ്യയിലുണ്ടാകുന്ന പുതിയ വികാസങ്ങളെ നിഷേധിക്കേണ്ടതില്ല, ആരോഗ്യകരമായ രീതിയിൽ അംഗീകരിക്കുകയാണു വേണ്ടതെന്ന നിലപാടാണ് സഭ പൊതുവിൽ സ്വീകരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വികാസങ്ങളുടെ വേഗവും വ്യാപ്തിയും തിരിച്ചറിഞ്ഞ് പുതിയ പാപ്പ എന്തു നിലപാട് സ്വീകരിക്കുന്നുവെന്ന് ശ്രദ്ധിക്കപ്പെടും. മുതലാളിത്തത്തിലൂന്നിയ ലോക സാമ്പത്തിക ക്രമം കൂടുതൽ നിർധനരെ സൃഷ്ടിക്കുന്നുവെന്നും പരിസ്‌ഥിതിക്കു വിനാശകരമാകുന്ന വികസനം മനുഷ്യരാശിയുടെ തന്നെ ദുരന്തത്തിനു കാരണമാകുമെന്നുമുള്ള അഭിപ്രായത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കുകയെന്നതും പുതിയ പാപ്പ നേരിടാവുന്ന വെല്ലുവിളിയാണ്. ലോകരാഷ്ട്രീയത്തിലെ വലതുപക്ഷ വ്യതിയാനങ്ങളോടുള്ള സമീപനത്തിൽ ഫ്രാൻസിസ് പാപ്പയുടെ പാതയിൽ തുടരാൻ താൽപര്യപ്പെടാത്തവർ വത്തിക്കാനിലുണ്ട്. അയോർഥികളോടും യുദ്ധങ്ങളോടും അവയിലേർപ്പെടുന്ന രാജ്യങ്ങളോടുമുള്ള സമീപനം തുടങ്ങിയവയിൽ ഉൾപ്പെടെ അതു പ്രതിഫലിക്കാം.
മേൽപറഞ്ഞതൊക്കെയും ലോകഹവുമായി ബന്ധപ്പെടുത്തിയുള്ള വിഷയങ്ങളാണ്: മാർപാപ്പ ലോകത്തിൽ ധാർമികതയുടെയും നീതിയുടെയും ഉറച്ചശബ്ദമായി നിലകൊള്ളുന്നതുമായി ബന്ധപ്പെടുത്തിയുള്ളവ. ലിംഗസമത്വം, ലൈംഗിക ന്യൂനപക്ഷങ്ങൾ വിവാഹമോചിതർ, സ്വവർഗവിവാഹം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിക്കപ്പെടുന്ന നിലപാട് സഭയുമായും അതിന്റെ തത്വങ്ങളുമായും ബന്ധപ്പെടുത്തിയുള്ളതാണ്. അത്തരം വിഷയങ്ങളിൽ സഭയുടെയും പാപ്പയുടെയും ഭാഷതന്നെ ഇനിയങ്ങോട്ടും വിശകലനവിധേയമാവുക സ്വാഭാവികം വത്തിക്കാനിലെ ഭരണസംവിധാനം ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് വെല്ലുവിളികൾ സൃഷ്‌ടിച്ചെങ്കിൽ കർശന നടപടികളിലൂടെ കാര്യങ്ങൾ നേരെയാക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ ശ്രമങ്ങൾ വലിയൊരു അളവുവരെ വിജയിച്ചിരുന്നു. സാമ്പത്തികവിഷയങ്ങളിൽ മാത്രമല്ല, ഇറ്റാലിയൻ, യൂറോപ്യൻ മേൽക്കോയ്മകളെ പ്രതിരോധിക്കാനും നടപടികളുണ്ടായി. അതിന്റെ നല്ല ഫലങ്ങൾ നിലനിർത്താൻ സാധിക്കുമോയെന്നതും പുതിയ പാപ്പയ്ക്കുള്ള വെല്ലുവിളിയാണ്.
© Copyright 2024. All Rights Reserved