തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് നാല് പേർ മരിച്ചു. കന്യാകുമാരി, തിരുനൽവേലി,തെങ്കാശി , തൂത്തുക്കുടി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ട്രാക്കിൽ കുടുങ്ങിയ ചെന്തൂർ എക്‌സ്‌പ്രസിലെ 500 യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കനത്ത മഴ തുടരുന്ന തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൂത്തുക്കുടി ജില്ലയിലെ കോവിൽപാട്ടിയിലെ 40 തടാകങ്ങൾ നിറഞ്ഞു. കന്യാകുമാരി, തിരുനൽവേലി,തെങ്കാശി , തൂത്തുക്കുടി ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയാണ് ചെന്നൈയിലേക്കുള്ള ചെന്തൂർ എക്‌സ്പ്രസ് ശ്രീവൈകുണ്ഠത്ത് ട്രാക്കിൽ പിടിച്ചിട്ടത്. 800 യാത്രക്കാരുണ്ടായ ട്രെയിനിൽ നിന്ന് 300 പേരെ പുറത്തെത്തിച്ചു. ശേഷിക്കുന്ന 500 യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്ടർ വഴി ട്രെയിനിലുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്. ദേശീയ ദുരന്തസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തും. പുറത്തെത്തിക്കുന്ന യാത്രക്കാരെ വഞ്ചിമണിയാച്ചി റെയിൽവേ സ്റ്റേഷനിലെത്തിച്ച് പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ യാത്രാസൗകര്യം ഒരുക്കുമെന്ന് റെയിൽവെ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡൽഹിയിലെത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സ്റ്റാലിനെ കാണാൻ തമിഴ്നാട് ഭവനിലെത്തി. തമിഴ്നാട് ഗവർണർ ആർ.എൻ രവി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി എൻഡിആർഎഫ് മേധാവിയുൾപ്പെടെയുള്ളവരുടെ അടിയന്തര യോഗം വിളിച്ചു.
© Copyright 2023. All Rights Reserved