15-ാമത് വി ടി ബി റഷ്യ കോളിംഗ് നിക്ഷേപക വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഇന്ത്യ-ആദ്യം' നയത്തെയും 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ. വളർച്ചയ്ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രസിഡൻറ് അഭിനന്ദിച്ചു. ഈ നയങ്ങൾ ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകിയതെങ്ങനെയെന്നും അദ്ദേഹം പറഞ്ഞു.
-------------------aud--------------------------------
ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “മേക്ക് ഇൻ ഇന്ത്യ” സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) സുസ്ഥിര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിൻറെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയിൽ ഉൽപ്പാദനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള റഷ്യയുടെ സന്നദ്ധത പ്രകടിപ്പിച്ച പ്രസിഡൻറ് പുടിൻ, റഷ്യയുടെ ഇറക്കുമതി ബദൽ പരിപാടിയും ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭവും തമ്മിലുള്ള സമാനതകളും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിക്ഷേപം ലാഭകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേതൃത്വം ദേശീയ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സിന്റെ പരിണാമത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഇറക്കുമതി ബദൽ പരിപാടിയുടെ പ്രാധാന്യവും പ്രസിഡന്റ് പുടിൻ എടുത്തുപറഞ്ഞു. എസ്എംഇകളുടെ വളർച്ചയിലും ബ്രിക്സ് രാജ്യങ്ങളിലെ എസ്എംഇകൾക്കു സുഗമമായ വ്യവസായ ഇടപെടലുകൾ നടത്തുന്നതിനുള്ള ദ്രുത തർക്കപരിഹാര സംവിധാനത്തിന്റെ ആവശ്യകതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പുടിൻ പറഞ്ഞു. ഉപഭോക്തൃ സാമഗ്രികൾ, ഐടി, ഹൈടെക്, കൃഷി തുടങ്ങിയ മേഖലകളിലെ പ്രാദേശിക റഷ്യൻ ഉൽപ്പാദകരുടെ വിജയം ചൂണ്ടിക്കാട്ടി, വിപണിയിൽനിന്നു പുറത്തുപോയ പാശ്ചാത്യ ബ്രാൻഡുകൾക്കു പകരമായി പുതിയ റഷ്യൻ ബ്രാൻഡുകൾ ഉയർന്നുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
© Copyright 2024. All Rights Reserved