തുടർച്ചയായി എത്തുന്ന കൊടുങ്കാറ്റുകളും പേമാരിയും യുകെയിൽ ജനജീവിതം സ്തംഭിപ്പിക്കുന്നു. ഫെർഗൂസ് കൊടുങ്കാറ്റിന് പിന്നാലെ ബ്രിട്ടൻ വെള്ളപ്പൊക്ക ജാഗ്രതയിലാണ്. രാജ്യത്തെ 250-ലേറെ മേഖലകളാണ് ഇപ്പോഴും വെള്ളപ്പൊക്ക ജാഗ്രതയിൽ തുടരുന്നത്. 80 മൈൽ വരെ വേഗത്തിലുള്ള കാറ്റും, ശക്തമായ മഴയുമാണ് വീക്കെൻഡിൽ എത്തിയ കൊടുങ്കാറ്റ് ബ്രിട്ടന് സമ്മാനിച്ചത്.
എലിൻ കൊടുങ്കാറ്റിന് പിന്നാലെ എത്തിയ ഫെർഗൂസ് കൊടുങ്കാറ്റ് മൂലമുള്ള മോശം കാലാവസ്ഥ ഏതാനും ദിവസങ്ങൾ കൂടി തുടരും. ഇതിന് ശേഷമാകും വെയിൽ കണ്ടുതുടങ്ങുക. ഈസ്‌റ്റേൺ സ്‌കോട്ട്‌ലണ്ടിൽ 3 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസ ശരാശരിയുടെ കാൽഭാഗമാണ് ഇത്.
ബുധനാഴ്ച വരെ പല മേഖലകളിലും ശക്തമായ മഴ തുടരും. എന്നിരുന്നാലും വ്യാഴാഴ്ച സ്ഥിതി മെച്ചപ്പെടുമെന്നാണ് ആശ്വാസ വാർത്ത. ശരാശരിക്ക് മുകളിലേക്ക് ആ ദിവസം മുതൽ താപനില ഉയരും. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ 202 വെള്ളപ്പൊക്ക അലേർട്ടുകളാണ് എൻവയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ വെള്ളപ്പൊക്ക സാധ്യതയുള്ള 42 ഗുരുതര മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
സ്‌കോട്ട്‌ലണ്ട് എൻവയോൺമെന്റ് ഏജൻസി എട്ട് വെള്ളപ്പൊക്ക അലേർട്ടുകളാണ് നൽകിയിരിക്കുന്നത്. ശക്തമായ മഴ യുകെ റെയിൽ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മഴ തുടരുകയും, ബുധനാഴ്ച ഐസ് പാച്ചുകൾ രൂപപ്പെട്ട് തുടങ്ങുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ആഴ്ചാവസാനത്തോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്നും മെറ്റ് വ്യക്തമാക്കുന്നു.
ക്രിസ്മസ് ദിനത്തിനും, പുതുവർഷത്തിനും ഇടയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി മെറ്റ് ഓഫീസ് പ്രവചിച്ചു. യുകെയിലൂടെ കടന്നുപോകുന്ന മഴയും, ഇടയ്ക്ക് എത്തുന്ന വെയിലും ഉണ്ടാകുമെങ്കിലും ക്രിസ്മസ്, ന്യൂഇയർ കാലയളവിൽ മഞ്ഞും, ഐസും രൂപപ്പെടാനും സാധ്യതയുള്ളതായി മെറ്റ് വ്യക്തമാക്കി.
© Copyright 2023. All Rights Reserved