ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് സംഘടിപ്പിക്കും. തിങ്കളാഴ്ച്ച ചേർന്ന കർദ്ദിനാൾമാരുടെ യോഗത്തിലാണ് തീരുമാനമായത്. 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുക.പുതിയ മാർപാപ്പയെ കണ്ടെത്തുന്നത് വരെ കോൺക്ലേവ് തുടരും.
--------------aud -------------------------------
വോട്ടവകാശമുള്ള 80 വയസ്സിന് താഴെയുള്ള 135 കർദിനാൾമാർ യോഗത്തിൽ പങ്കെടുക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ,കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ആന്റണി പൂല, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പൽ കോൺക്ലേവിൽ വോട്ടവകാശമുള്ളത്. സിസ്റ്റൈൻ ചാപ്പൽ നിലവിൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. കോൺക്ലേവ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ 2005ലും 2013ലും രണ്ട് ദിവസമായാണ് കോൺക്ലേവ് ചേർന്നത്.ഏപ്രിൽ 21-നാണ് ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നും പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നുമാത്രം എഴുതിയാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോർജ് മാരിയോ ബർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം 'ഫ്രാൻസിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
© Copyright 2024. All Rights Reserved