ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിന് കാരണം ലോകകപ്പ് തോൽവി ആയിരിക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം ഒരു തരത്തിലുള്ള പ്രതികരണവും നടത്താതിരുന്ന ബുമ്ര ഇന്നലെ ഇൻസ്റ്റഗ്രാമിൽ മൗനമാണ് ചിലപ്പോൾ ഏറ്റവും നല്ല മറുപടി എന്നു മാത്രത്രം സ്റ്റാറ്റസിട്ടത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ലോകകപ്പ് തോൽവിയെക്കുറിച്ചായിരുന്നു ബുമ്രയുടെ പോസ്റ്റെന്ന് വ്യാഖ്യാനമുണ്ടായെങ്കിലും ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരവാണ് കാരണമെന്നും വ്യാഖ്യാനമുണ്ടായി. ഇതിനിടെയാണ് ഹാർദ്ദിക്കിൻറെ തിരിച്ചുവരവ് ബുമ്രയെ വേദനിപ്പിച്ചിരിക്കാമെന്നും അതാകാം ഇൻസ്റ്റഗ്രാം സ്റ്റാറ്റസിന് കാരണമെന്നും ശ്രീകാന്ത് തുറന്നു പറയുന്നത്. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20യിലായാലും ബുമ്രയെപ്പൊലെ മികവ് കാട്ടുന്നൊരു കളിക്കാരനെ കാണാനാവില്ല. ലോകകപ്പിൽ തൻറെ കഴിവിൻറെ പരമാവധി ബുമ്ര പുറത്തെടുത്തു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന അഞ്ചാം ടെസ്റ്റിൽ രോഹിത്തിൻറെ അഭാവത്തിൽ ബുമ്രയായിരുന്നു ഇന്ത്യൻ നായകൻ. മുംബൈ ഇന്ത്യൻസിനൊപ്പം ഇത്രയും കാലം വിശ്വസ്തനായി തുടർന്നിട്ടും ഇടക്ക് ടീം വിട്ടൊരു കളിക്കാരൻ തിരിച്ചുവരുന്നത് ആഘോഷിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന് വേദനിച്ചിരിക്കാം. ഹാർദ്ദിക്കിനെ മറ്റാരെക്കാളും വലിയ സംഭവാമാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. അതാകാം ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിന് പിന്നിലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിൽ പറഞ്ഞു.
രവീന്ദ്ര ജഡേജക്ക് ചെന്നൈ സൂപ്പർ കിംഗ്സിൽ സംഭവിച്ചത് തന്നെയാണ് ഇപ്പോൾ ബുമ്രക്ക് മുംബൈയിലും സംഭവിച്ചത്. ചെന്നൈ പക്ഷെ ഇക്കാര്യം രമ്യമായി പരിഹരിച്ചു. രോഹിത്തും ബുമ്രയും പാണ്ഡ്യയും ഒരുമിച്ചിരുന്ന് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടീമെന്ന നിലയിൽ കിരീടം നേടുമ്പോഴും ഇത്തരം കാര്യങ്ങൾ വ്യക്തിപരമായി എന്നെ ആയാലും ബാധിക്കും. ഹാർദ്ദിക് തിരിച്ചെത്തുമ്പോൾ ബുമ്ര കരുതുന്നത് താനും ഗുജറാത്തിൽ നിന്നുള്ള താരമാണല്ലോ, തനിക്ക് ഗുജറാത്ത് ടീമിനെ നയിക്കാമായിരുന്നില്ലേ എന്നാകും. ഒരുപക്ഷെ ആശയവിനിമയത്തിൽ സംഭവിച്ച പിഴവാകാം ബുമ്രയുടെ പോസ്റ്റിന് കാരണം. അതെന്തായാലും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ മാന്യനും സൗമ്യനുമായ ബുമ്ര, ഒരിക്കലും അത്തരമൊരു പോസ്റ്റ് ഇടില്ലെന്നും ശ്രീകാന്ത് യുട്യൂബ് വീഡിയോയിൽ പറഞ്ഞു.
© Copyright 2024. All Rights Reserved